കൊല്ലം: പാലരുവി എക്സ്പ്രസിൽ ഞെട്ടിക്കുന്ന ക്രൂരത. ട്രെയിന്‍ യാത്രയ്ക്കിടെ ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി സാനിഷ് (40) ആണ് പിടിയിലായത്. വധശ്രമ കേസില്‍ അടക്കം പ്രതിയായിട്ടുള്ള ആളാണ് സാനിഷ് എന്ന പൊലീസ് പറയുന്നു.കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. കേരളത്തിലേക്ക് തീര്‍ഥാടന യാത്ര നടത്തിയ തമിഴ് കുടുംബത്തിലെ ആറു വയസുള്ള പെണ്‍കുട്ടിയെയാണ് സാനിഷ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മുത്തച്ഛനൊപ്പം നിലത്ത് കിടന്നു ഉറങ്ങുമ്പോഴാണ് സംഭവം. കേരളത്തില്‍ തീര്‍ഥാടനം നടത്തിയ ശേഷം മടങ്ങുമ്പോഴാണ് ട്രെയിനില്‍ ക്രൂരത നടന്നത്.പ്രതി കുഞ്ഞിനെ എടുത്ത് മറ്റൊരു കമ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയതെന്നും പൊലീസ് പറയുന്നു. തൊട്ടടുത്ത് ഇരുന്നിരുന്ന സ്ത്രീയാണ് പീഡന വിവരം പൊലീസിനെ അറിയിച്ചത്. വിഡിയോ ചിത്രീകരിച്ച് പൊലീസിന് അയച്ചുകൊടുക്കുകയായിരുന്നു. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന സ്ത്രീയുടെ സമയോചിതമായ ഇടപെടലാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് പുനലൂര്‍ പൊലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു.
ട്രെയിനില്‍ ഞെട്ടിക്കുന്ന ക്രൂരത, മുത്തച്ഛനൊപ്പം ഉറങ്ങിയിരുന്ന ആറു വയസുകാരിയെ എടുത്തു കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയില്‍








