കഴിഞ്ഞ ദിവസമാണ് ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാൽ ഈ ലോകത്തോട് വിടപറഞ്ഞത്. താരത്തിന്റെ പെട്ടെന്നുള്ള വേർപാട് സഹപ്രവർത്തകരിലും പ്രേക്ഷകരിലും ഒരുപോലെ ഞെട്ടലുണ്ടാക്കി. കാൻസർ ബാധിതനായിരുന്ന നടൻ രണ്ട് വർഷത്തോളം രോഗത്തോട് പോരാടിയാണ് വിടചൊല്ലിയത്.
സിദ്ധാര്‍ഥുമായി വളരെ അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് നടി സീമ ജി നായര്‍. ഇപ്പോഴിതാ സിദ്ധാര്‍ഥിനെ അനുസ്മരിച്ച് വികാരഭരിതമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സീമ ജി നായര്‍. അവസാന നിമിഷവും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സിദ്ധാര്‍ഥ് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ നിസ്സഹായരാകാന്‍ മാത്രമേ തങ്ങള്‍ക്ക് കഴിഞ്ഞുള്ളൂവെന്നും കുറിക്കുകയാണ് സീമ.
കുട്ടിക്കാലം മുതല്‍ അഭിനയത്തോട് താല്പര്യമുള്ള സിദ്ധാര്‍ഥ് കോളജ് കാലഘട്ടത്തില്‍ പ്രൊഫഷണല്‍ നാടകങ്ങളില്‍ സജീവമായിരുന്നു. സ്വകാര്യ ചാനലില്‍ അവതാരകനായിരിക്കെയാണ് സീരിയലിലേയ്ക്ക് എത്തുന്നത്. ‘കസ്തൂരിമാന്‍,’ ‘ഭാഗ്യജാതകം’ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനായിരുന്നു സിദ്ധാര്‍ഥ്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട സിദ്ദു നീ പോയിട്ട് ..ഇന്നേക്ക് അഞ്ചുനാള്‍ .. എത്രയോ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കി വെച്ചാണ് നീ യാത്രയായത് ..അവസാന നിമിഷവും നീ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ നീ ആഗ്രഹിച്ചു ..നിസ്സഹായരാകാന്‍ മാത്രമേ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ.
ഇന്നലെ ഐവര്‍മഠത്തില്‍ നിന്റെ അസ്ഥികള്‍ എടുത്തു വെക്കാന്‍ ചെന്നപ്പോള്‍ നിന്നെ ദഹിപ്പിച്ചതിന്റെ തൊട്ടടുത്ത് മറ്റൊരു മൃതശരീരം ദഹിപ്പിക്കാന്‍ കൊണ്ടുവന്നു. മുപ്പതു വയസ്സുള്ള ഒരു പയ്യന്റെ, അവന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നു പറഞ്ഞു കേട്ടു,
ഒരിടത്തു ജീവിക്കാന്‍ അത്രയേറെ കൊതിച്ചിട്ടും മരണം പിടിച്ചു പറിച്ചു പോയ ജീവിതം. തൊട്ടപ്പുറത്തു ജീവിതം ബാക്കി ഉണ്ടായിട്ടും സ്വയം അതു തീര്‍ത്തു കളയുന്നവരും.എന്താ അല്ലേ






