ഇറാന്‍ വിദേശകാര്യ മന്ത്രി പാകിസ്താനില്‍ നിന്ന് റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച

മോസ്‌ക്കോ: ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താനില്‍ നിന്ന് റഷ്യയിലേക്ക് തിരിച്ചുവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം. റഷ്യയിലെത്തുന്ന അരാഗ്ചി പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഇറാനും അമേരിക്കയും വീണ്ടും ചര്‍ച്ചകള്‍ക്കായി മുഖാമുഖം എത്തുമെന്നാണ് മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളടക്കം പ്രതീക്ഷിക്കുന്നത്.

പാകിസ്താനിലേക്കുള്ള യാത്രക്കിടയില്‍ ഒമാനിലെ മസ്‌ക്കറ്റിലും സന്ദര്‍ശനം നടത്തിയ അരാഗ്ചി ഞായറാഴ്ച തന്നെ റഷ്യയിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ ഇതുവരെയും ഇറാനും യുഎസും തമ്മിലുള്ള ചര്‍ച്ച ആരംഭിക്കുന്നതിനെ കുറിച്ച് ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. പാകിസ്താന്‍ കൂടിക്കാഴ്ചകളില്‍ ആണവ വിഷയം ചര്‍ച്ചയായിട്ടില്ലെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.അതേസമയം യുഎസ് ഇറാന്‍ ചര്‍ച്ചകള്‍ക്കായുള്ള പരോക്ഷമായ ഇടപെടലുകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. മധ്യസ്ഥരായ പാകിസ്താന്‍ വഴി എഴുതി തയ്യാറാക്കിയ സന്ദേശങ്ങള്‍ അമേരിക്കയ്ക്ക് ഇറാന്‍ കൈമാറിയെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവ പ്രശ്‌നങ്ങള്‍, ഹോര്‍മൂസ് കടലിടുക്ക് എന്നിവയുമായി ബന്ധപ്പെട്ട ഇറാന്റെ നിലപാടില്‍ മാറ്റമില്ലെന്നതാണ് അതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

എന്നാല്‍ ഈ സന്ദേശ കൈമാറ്റത്തിന് ഒരു ചര്‍ച്ചയുമായി ബന്ധമില്ലെന്നും ഫാര്‍സ് പറയുന്നു. ഏപ്രില്‍ 7ന് ഇരുരാജ്യങ്ങളും തമ്മില്‍ ആരംഭിച്ച വെടിനിര്‍ത്തല്‍ കരാര്‍ കഴിഞ്ഞാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു. ഇതോടെ ഫെബ്രുവരി 28ന് ആരംഭിച്ച സംഘര്‍ഷത്തിന് വലിയ തോതില്‍ അയവ് വന്നിരിക്കുകയാണ്.അതേസമയം സംഘര്‍ഷത്തിന് പൂര്‍ണമായൊരു അവസാനം എന്ന തീരുമാനത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ ആഗോളതലത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന സാഹചര്യത്തില്‍ റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ മധ്യസ്ഥത വഹിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights