ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും; ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമെത്തി, മന്ത്രിസഭയില്‍ ചേരും

തിരുവനന്തപുരം: ഹൈക്കമാന്‍ഡിന്റെ മുഖ്യമന്ത്രി തീരുമാനത്തിന് പിന്നാലെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലന്‍സ് എന്നി വകുപ്പുകളോടെ വി ഡി സതീശന്‍ മന്ത്രിസഭയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. പ്രതിഷേധസൂചകമായി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന നേതാവിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹത്തെ ഉയര്‍ന്ന പദവിയുള്ള വകുപ്പുകള്‍ നല്‍കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ക്കിടയില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് ഹൈക്കമാന്‍ഡിന്റെ ഈ നീക്കമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചെന്നിത്തല മന്ത്രിസഭയില്‍ ചേരാന്‍ വിസമ്മതിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ നിര്‍ണായക ഇടപെടല്‍ ഉണ്ടായത്.യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 11 മന്ത്രിമാരായിരിക്കും കോണ്‍ഗ്രസിനുണ്ടാകുക. ഇതില്‍ ഒരാളായി വരുന്ന ചെന്നിത്തലയ്ക്ക് സുപ്രധാന വകുപ്പ് തന്നെ നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ചെന്നിത്തലയ്ക്ക് നിര്‍ണായകമായ രണ്ട് വകുപ്പുകള്‍ നല്‍കണമെന്ന കാര്യത്തില്‍ പൊതുവേ എല്ലാവര്‍ക്കും സമ്മതമാണ്. എന്നാല്‍ സതീശനോട് അടുപ്പമുള്ള ചില നേതാക്കള്‍ ഇതിനെതിരായിരുന്നു എന്നാണ് സൂചന. എന്നാല്‍ ചെന്നിത്തലയുടെ സീനിയോറിറ്റി പരിഗണിക്കുമ്പോള്‍ അദ്ദേഹം ഈ പദവിക്ക് പൂര്‍ണ്ണമായും യോഗ്യനാണെന്ന് ഹൈക്കമാന്‍ഡ് സതീശനെ ബോധ്യപ്പെടുത്തുകയായിരുന്നു. കൂടാതെ, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ചെന്നിത്തലയെന്ന കാര്യവും ഹൈക്കമാന്‍ഡ് നിയുക്ത മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചു. ചെന്നിത്തല ഈ ഓഫര്‍ സ്വീകരിച്ചേക്കുമെന്നാണ് സൂചന.

നേരത്തെ, ചെന്നിത്തലയുടെ വസതി സന്ദര്‍ശിച്ച് സതീശന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭയില്‍ ചേരുന്ന കാര്യത്തില്‍ രമേശ് ചെന്നിത്തല സമ്മതംമൂളിയത്. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും ടീമില്‍ ചേരേണ്ടതിന്റെ ആവശ്യകത ചെന്നിത്തലയെ ബോധ്യപ്പെടുത്തി ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

അതിനിടെ കോണ്‍ഗ്രസും യുഡിഎഫും മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന സതീശന്‍ മന്ത്രിസഭ, സമുദായിക സമവാക്യങ്ങളും പ്രാദേശിക സന്തുലിതാവസ്ഥയും നിലനിര്‍ത്തിക്കൊണ്ട് മുതിര്‍ന്നവരുടെയും പുതുമുഖങ്ങളുടെയും മിശ്രിതമായിരിക്കും. കെ സി വേണുഗോപാല്‍ ക്യാമ്പ് തങ്ങള്‍ക്ക് ടീമില്‍ മതിയായ പ്രതിനിധ്യം ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. ചെന്നിത്തലയ്ക്ക് പുറമെ, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ് തുടങ്ങിയവര്‍ മന്ത്രിസഭയില്‍ ഇടംപടിക്കുമെന്നാണ് പ്രതീക്ഷ. എം ലിജുവും പരിഗണനയിലുണ്ട്. കൊല്ലം നേതാവ് ബിന്ദു കൃഷ്ണയോ സതീശന്‍ അനുകൂലിയായ ഷാനിമോള്‍ ഉസ്മാനോ മന്ത്രിസഭയിലെ വനിതാ മുഖമായേക്കാം.

കെ സി അനുകൂലിയായ ടി സിദ്ദിഖ് അല്ലെങ്കില്‍ ചെന്നിത്തല ക്യാമ്പില്‍ നിന്നുള്ള അന്‍വര്‍ സാദത്ത് എന്നിവരെയും പരിഗണിച്ചേക്കാം. സമുദായിക സമവാക്യങ്ങള്‍ ഉറപ്പാക്കാന്‍ മാത്യു കുഴല്‍നാടന്‍ അല്ലെങ്കില്‍ റോജി എം ജോണ്‍ എന്നിവരില്‍ ഒരാള്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്. അതുപോലെ, തലസ്ഥാന ജില്ലയില്‍ നിന്ന് എന്‍ ശക്തന്‍ അല്ലെങ്കില്‍ എം വിന്‍സെന്റ് എന്നിവരില്‍ ഒരാളായിരിക്കും തെരഞ്ഞെടുക്കപ്പെടുക. തിരുവഞ്ചൂരിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെങ്കില്‍ ചാണ്ടി ഉമ്മനെ പരിഗണിച്ചേക്കാം.സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 22-ന് നടക്കാന്‍ സാധ്യതയുണ്ട്. കെ ജയന്ത് അല്ലെങ്കില്‍ വി ടി ബല്‍റാം എന്നി പേരുകളും മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights