കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ധനവകുപ്പ് അറിയണം. സാമ്രാജ്യം പോലെ കൊണ്ടുനടക്കാനാവില്ലെന്നും മുന്നറിയിപ്പ്. കിഫ്ബിയുടെ മുഴുവൻ ഇടപാടുകളും ഓഡിറ്റിന് വിധേയമാക്കും.ഓഡിറ്റിന് പുറത്തുനിന്നുളള ഏജൻസിയെ നിയോഗിക്കും. ഇന്ന് നടന്ന കിഫ്ബി ഡയറക്ടർ ബോർഡിലാണ് മുഖ്യമന്ത്രി നിർദ്ദേശങ്ങൾ നൽകിയത്.
കിഫ്ബിയുടെ പ്രവർത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റത്തിനും സർക്കാർ ആലോചന. വരുമാനമുണ്ടാക്കുന്ന പദ്ധതികളിലേയ്ക്ക് മാറും. വിദഗ്ധ സമിതി പഠിക്കും. ജീവനക്കാരുടെ അലവൻസ് കുറയ്ക്കാനും വരുമാനമുള്ള പദ്ധതികളിലേക്ക് മാറാനും ആലോചനയുണ്ട്.
കിഫ്ബിയെ കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു. കിഫ്ബി നടത്തിയതിൽ ഏറെയും വരുമാനം ലഭിക്കാത്ത പദ്ധതികളാണെന്നും പൊതുമരാമത വകുപ്പ് നടപ്പിലാക്കേണ്ട പദ്ധതികളാണ് കിഫ്ബി മുഖാന്തരം നടപ്പാക്കിയിരുന്നതെന്നും കണ്ടെത്തി അതിൽ നിന്ന് മാറാനാണ് നീക്കം. പകരം വരുമാനമുള്ള പദ്ധതികളിലേക്ക് കടക്കും.
ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സിഇഒ കെ.എം എബ്രഹാം രാജി വെച്ചിരുന്നു. അഡീഷണല്‍ ഡയറക്ടറായ മിനി ആന്റണിക്കാണ് നിലവില്‍ സിഇഒയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. 2016-ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കിഫ്ബി പുനരുജ്ജീവിപ്പിക്കപ്പെട്ടത്.
അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ വലിയ വികസന പദ്ധതികള്‍ കിഫ്ബി വഴി നടപ്പിലാക്കിയിരുന്നു. എന്നാൽ, രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനഘട്ടത്തിൽ കിഫ്ബിയുടെ നടത്തിപ്പിലും നിയമപരമായ വശങ്ങളിലും പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു.









