കുവൈത്ത് വിമാനത്താവളത്തിലെ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ ആണ് കൊല്ലപ്പെട്ടത്. മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളുമായി എംബസി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും, കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും ലഭ്യമാക്കുന്നതിനായി കുവൈത്ത് അധികൃതരുമായി അടുത്ത് സഹകരിച്ചുവരികയാണെന്നും എംബസി അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റവർക്കും ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇന്ത്യൻ എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കുമെതിരായ ഗുരുതരമായ ലംഘനമാണ് ആക്രമണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തെ തുടർന്ന് രാജ്യത്തെ വിവിധ മേഖലകളിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ മരിച്ച വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റവർ അഞ്ച് ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തെ തുടർന്ന് രാജ്യത്തെ വിവിധ മേഖലകളിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിന്റെ നടുക്കത്തിലാണ് ലോകരാജ്യങ്ങളിൽ. ഇന്നു രാവിലെ ഹോർമുസ് കടലിടുക്കിനടുത്തുള്ള ഖഷാം ദ്വീപിലേക്ക് അമേരിക്കൻ സെൻട്രൽ കമാൻഡ് നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്. അതേസമയം യുഎസ് നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം കുവൈത്തിനും ബഹ്‌റൈനുമാണെന്ന് ആരോപിച്ച് ഇറാൻ രംഗത്തെത്തി. യുഎസ് നടത്തിയ ആക്രമണം വെടിനിർത്തൽ ധാരണയുടെ ലംഘനമാണെന്നും ഇറാനെതിരായ സൈനിക നടപടികൾക്ക് കുവൈത്തിന്റെയും ബഹ്റൈന്റെയും പ്രദേശങ്ങൾ യുഎസ് ഉപയോഗിച്ചുവെന്നും ഇറാൻ ആരോപിച്ചു.









