കമ്പളക്കാട് വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍

കമ്പളക്കാട്: കോട്ടത്തറ, വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ നിയമവുമായി കലഹിക്കുന്ന കുട്ടി പിടിയില്‍. കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് ഹാജരാക്കി. പണം ചോദിച്ചത് നല്‍കാത്തതിലുള്ള വിരോധത്തിലാണ് വയോധികയെ ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍ വെച്ച് കഴുത്തില്‍ വള്ളി ചുറ്റി കൊലപ്പെടുത്തിയത്. നിയവുമായി കലഹിക്കുന്ന കുട്ടി സമൂഹത്തില്‍ നിരന്തര ശല്യക്കാരനാണ്. മോഷണം, സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കല്‍, പണം ആവശ്യപ്പെട്ട് പ്രായമായ സ്ത്രീകളെ ഉപദ്രവിക്കുക തുടങ്ങി നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നയാളാണ്. ഇത്തരത്തില്‍ നിരന്തരം ശല്യക്കാരനായത്തിനെതുടര്‍ന്ന് സ്‌റ്റേഷനില്‍ കൂട്ടായ പരാതികളും മറ്റും മുന്‍പും ലഭിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിലും 2026 ജനുവരിയിലുമായി മുന്‍പ് രണ്ടു തവണ കുട്ടിക്കെതിരെ പോലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

24.05.2026 തീയതി വൈകീട്ടോടെയാണ് കോട്ടത്തറ, വൈപ്പടിയില്‍ തനിച്ചു താമസിച്ചിരുന്ന കുത്തിനി വീട്ടില്‍ പാത്തു(85)വിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും സംഭവം കൊലപാതകമെന്ന് തെളിയിക്കുകയുമായിരുന്നു. കഴുത്തിലെ എല്ലുകള്‍ക്ക് ഫ്രാക്ചര്‍ സംഭവിക്കുകയും, ശരീരത്തിലെ പല ഭാഗങ്ങള്‍ക്കും പരിക്കുകളും, ഇടതു വാരിയെല്ലുകള്‍ പൊട്ടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights