‘സര്‍ക്കാരിനെ അനുസരിക്കാത്തവര്‍ എന്റെ കാലത്ത് തുടരില്ല; അന്ന് തലയില്‍ മുണ്ടിട്ടല്ലേ ഒപ്പിട്ടത്’

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ കെ ജെ റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്‌റ്റേ ചെയ്തിട്ടും അയയാതെ ആരോഗ്യമന്ത്രി കെ മുരളീധരന്‍. തൊരപ്പന്‍ പണി കാട്ടുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും സര്‍ക്കാരിനെ അനുസരിക്കാത്തവര്‍ തന്റെ കാലത്ത് തുടരില്ലെന്നും കെ മുരളീധരന്‍ ആവര്‍ത്തിച്ചു. റീനയ്ക്ക് അനുകൂലമായി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നിന്ന് ഉണ്ടായ ഉത്തരവ് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് നിലപാടില്‍ മാറ്റമില്ലെന്ന് മുരളീധരന്‍ ആവര്‍ത്തിച്ചത്.പി എം ശ്രീ പദ്ധതിയില്‍ മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട സ്ഥിതിക്ക് ഇനി പിന്മാറാന്‍ നിവൃത്തിയില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. ‘പദ്ധതിയില്‍ ഒപ്പിട്ടത് ആരാണ്? ഞങ്ങളാണോ? ഒപ്പും ഇട്ട് ആദ്യത്തെ ക്വാട്ടയും വാങ്ങി. സര്‍വശിക്ഷാ അഭിയാന്റെ വിഹിതം തടഞ്ഞുവെയ്ക്കാന്‍ കാരണമെന്തായിരുന്നു? ഇതില്‍ ഒപ്പിടാതെ തരില്ല എന്ന് കേന്ദ്രം പറഞ്ഞു. വേഗം പോയി ഒപ്പിട്ടു. മാത്രമല്ല തലയില്‍ മുണ്ടിട്ടല്ലേ ഒപ്പിട്ടത്. അന്ന് കാബിനറ്റ് യോഗത്തില്‍ മന്ത്രി രാജന്‍ ചോദിക്കുകയാണ് ഒപ്പിട്ടോ. നമുക്ക് പിന്നെ ആലോചിക്കാം എന്നായിരുന്നു മറുപടി. ഇത് അങ്ങനെയല്ല. കാബിനറ്റ് കൂട്ടായി തീരുമാനമെടുത്തു. ആ തീരുമാനം നടപ്പാക്കും. ഒപ്പിട്ട സ്ഥിതിക്ക് പിന്മാറാന്‍ ഇനി നിവൃത്തിയില്ല. എന്നാല്‍ സിലബസ് നിര്‍ണയത്തില്‍ അടക്കം ശക്തമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ട്. പഠിപ്പിക്കേണ്ട എന്ന് കേന്ദ്രം പറഞ്ഞാല്‍ പഠിപ്പിക്കേണ്ട വിഷയമാണെങ്കില്‍ പഠിപ്പിക്കും. അതില്‍ മുഗള്‍സാമ്രാജ്യം ഉള്‍പ്പെടെ പഠിപ്പിക്കും. കാബിനറ്റ് എടുക്കുന്ന തീരുമാനങ്ങളില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടുപോകാന്‍ മന്ത്രിമാര്‍ക്ക് സാധ്യമല്ല’- കെ മുരളീധരന്‍ പറഞ്ഞു.’മണിക്കൂറുകളോളം ആലോചിച്ച് എടുത്ത തീരുമാനമാണ്. എല്ലാ കാര്യങ്ങളിലും സുതാര്യമായ സമീപനം ഞങ്ങള്‍ക്കുണ്ട്. പഠിപ്പിക്കേണ്ട വിഷയം തീരുമാനിക്കുന്നത് ഞങ്ങളാണ്. ഏത് വിദ്യാലയം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങളാണ്. ശിവന്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ വിഴുങ്ങി. ശിവന്‍കുട്ടിയാണ് പോയി ഒപ്പിട്ടത്. ഒപ്പിട്ട് കഴിഞ്ഞാല്‍ ഫൈനല്‍ ആണ്. അതില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും കഴിയില്ല’- കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights