മലപ്പുറം താനൂർ വൈലത്തൂരിൽ കാർ തീപിടിച്ചതിന് റോഡ് ഷോയിൽ പടക്കം പൊട്ടിച്ചതുമായി ബന്ധമില്ലെന്ന് എൽഡിഎഫ്. റോഡ് ഷോയിൽ പടക്കം പൊട്ടിച്ചതിനെ തുടർന്നാണ് കാറിന് തീപിടിച്ചതെന്ന പ്രചാരണം തീർത്തും വ്യാജമാണെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
റോഡ് ഷോ വൈലത്തൂർ ടൗണിൽ എത്തിയ സമയത്ത് വാഹനത്തിരക്കിനിടയിൽപ്പെട്ട ഒരു കാറിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. യാത്ര തുടങ്ങുമ്പോഴേ ചില അസ്വാഭാവികതകൾ പ്രകടിപ്പിച്ചിരുന്ന ഈ വാഹനത്തിന്റെ പിൻഭാഗത്ത് നിന്നും പെട്ടെന്ന് പുക ഉയർന്നു.പുക ശ്രദ്ധയിൽപ്പെട്ട ഉടനെ കാറിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചു. ജനക്കൂട്ടത്തിനിടയിൽ നിന്നും വാഹനം മാറ്റി നീക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തീ വലിയ രീതിയിൽ പടർന്നത്. നാട്ടുകാരുടെയും പ്രവർത്തകരുടെയും അവസരോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്.
പടക്കം പൊട്ടിച്ചത് മൂലമാണ് വാഹനത്തിന് തീപിടിച്ചതെന്ന തരത്തിൽ ഇപ്പോൾ ചിലർ ബോധപൂർവ്വം കള്ളം പ്രചരിപ്പിക്കുകയാണ്. ഇത്തരം ദുഷ്പ്രചരണങ്ങൾക്ക് യാതൊരുവിധ സത്യവുമില്ല. സാങ്കേതിക കാരണങ്ങളാൽ ഉണ്ടായ ഒരു യാദൃശ്ചിക അപകടത്തെ റോഡ് ഷോയുമായി ബന്ധപ്പെടുത്തി കള്ളം പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്.ദുരന്തമുഖങ്ങളിൽ പോലും കള്ളങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന ഇത്തരം നിഗൂഢ നീക്കങ്ങളെ പൊതുസമൂഹം തിരിച്ചറിയണമെന്നും യാഥാർത്ഥ്യം മറച്ചുവെച്ച് ജനവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നവർ ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നും എൽഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.
മലപ്പുറത്ത് കാർ തീപിടിച്ചതിന് റോഡ് ഷോയിൽ പടക്കം പൊട്ടിച്ചതുമായി ബന്ധമില്ലെന്ന് എൽഡിഎഫ്









