ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; ഉന്നത ലഷ്‌കര്‍ പ്രവര്‍ത്തകര്‍ കുടുങ്ങി കിടക്കുന്നതായി സൂചന

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാന്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഉന്നത ലഷ്‌കര്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. ലഷ്‌കര്‍ ഇ തൊയ്ബയിലെ ഉന്നത അംഗമായ സാക്കിര്‍ അഹമ്മദ് ഗാനിയും കുടുങ്ങിക്കിടക്കുന്നവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. സുരക്ഷാസേനയും ഭീകരരും തമ്മില്‍ രാത്രി ഏഴരയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാനിലെ ചാന്‍പോര ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സാക്കിര്‍ അഹമ്മദ് ഗാനിയ്‌ക്കൊപ്പം സഹായി ലത്തീഫ് ഭട്ടും ഉണ്ടെന്നാണ് സുരക്ഷാസേനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. ഷോപ്പിയാന്‍ പ്രദേശത്ത് അഹമ്മദ് ഗാനിയുടേത് എന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ സുരക്ഷാ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്.തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്നുളള ഗാനി ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകനാണ് എന്ന് സംശയിക്കപ്പെടുന്നയാളാണ്. സുരക്ഷാ ഏജന്‍സികള്‍ എ++ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളള ഭീകരവാദിയാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയാണ്. 2025 ഒക്ടോബറില്‍ കുല്‍ഗാമിലെ എന്‍ഐഎ കോടതി ഇയാള്‍ക്കെതിരെ പ്രൊക്ലമേഷന്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധമുളളയാളാണ് ഗാനിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഗാനിക്ക് പങ്കുണ്ടെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights