റായ്ഗഡ്: കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെളളപ്പൊക്കത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്ലാന്റില്‍ വെളളം കയറി. പ്ലാന്റിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പുഴയിലൂടെ ഒഴുകിപ്പോയി. മുവായിരത്തോളം സിലിണ്ടറുകളാണ് കൂട്ടത്തോടെ ഒഴുകിപ്പോയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കനത്ത മഴയെ തുടര്‍ന്ന് പ്ലാന്റിന്റെ സുരക്ഷാമതില്‍ തകര്‍ന്ന് പ്രളയജലം അതിശക്തമായി പ്ലാന്റിനുളളിലേക്ക് ഇരച്ചുകയറുകയായിരുന്നു. പ്ലാന്റില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറുകള്‍ പാതാള്‍ഗംഗ പുഴയിലേക്കും അടുത്തുളള കായലിലേക്കും ഒഴുകിപ്പോയി.പാചകവാതകം നിറച്ച സിലിണ്ടറുകളും ഒഴുകിപ്പോയവയില്‍ ഉണ്ടായേക്കാം എന്നാണ് അധികൃതര്‍ പറയുന്നത്. പുഴയിലൂടെ ഒഴുകിനടക്കുന്ന നിലയില്‍ ഗ്യാസ് സിലിണ്ടറുകള്‍ കണ്ടെത്തിയാല്‍ അവ ഉടന്‍ തന്നെ കമ്പനിക്കോ അധികൃതര്‍ക്കോ കൈമാറണമെന്ന് റായ്ഗഡ് കളക്ടര്‍ കിഷന്‍ ജാവ്‌ലെ അറിയിച്ചു. ഒഴുകിപ്പോയ സിലിണ്ടറുകളില്‍ ഗ്യാസ് നിറച്ചിട്ടുണ്ടോ എന്നോ അവ സുരക്ഷിതമായ അവസ്ഥയിലാണോ എന്നോ ഉറപ്പില്ലാത്തതിനാല്‍ വീട്ടില്‍ കൊണ്ടുപോവുകയോ ഉപയോഗിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ച് കുത്തൊഴുക്കുളള വെളളത്തില്‍ പലയിടത്തും അടിഞ്ഞുകൂടിയ സിലിണ്ടറുകള്‍ നാട്ടുകാര്‍ കൈക്കലാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിൽ കനത്ത മഴയില്‍ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റില്‍ വെളളം കയറി; ഒഴുകിപ്പോയത് 3,000 സിലിണ്ടറുകള്‍









