‘ലക്ഷ്യം കാണും വരെ പിന്മാറില്ല’; ആശുപത്രിയില്‍ ചികിത്സ നിരസിച്ച് സോനം വാങ്ചുക്

ന്യൂഡല്‍ഹി: സിജെപി സമരപ്പന്തലില്‍ നിന്ന് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയ സോനം വാങ്ചുക് ചികിത്സ നിരസിച്ചു. ഭക്ഷണമോ മരുന്നോ സ്വീകരിക്കാന്‍ വാങ്ചുക്ക് തയ്യാറായിട്ടില്ല. ലക്ഷ്യം കാണുന്നതുവരെ പിന്മാറില്ലെന്നും സമരം ശക്തമായി മുന്നോട്ടു കൊണ്ടു പോകണമെന്നുമാണ് സോനത്തിന്റ സന്ദേശം.

ഭാര്യ ഗീതാഞ്ജലി അങ്മോയാണ് സന്ദേശം അറിയിച്ചത്. തന്നെ എത്രയും വേഗം വിട്ടയക്കണമെന്നും വാങ്ചുക്ക് ആവശ്യപ്പെട്ടതായാണ് വിവരം. സമാധാനപരമായ രീതിയില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകണം. പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള മുന്‍നിശ്ചയിച്ച പ്രകാരമുള്ള പരിപാടികള്‍ തുടരണം സന്ദേശത്തില്‍ പറയുന്നു.ഇന്നലെയാണ് സോനം വാങ്ചുക്കിനെ ജന്ദര്‍മന്തറിലെ സമരപ്പന്തലില്‍ നിന്ന് പൊലീസ് ബലമായി അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. നിലവില്‍ സോനത്തിന്റെ പള്‍സ്, ബിപി, ഓക്സിജന്‍ നില സാധാരണ നിലയില്‍ ആണെന്നും നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളുണ്ട് എന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

എയിംസിലെ വിദഗ്ധ ഡോക്ടറും ചികിത്സാ സംഘത്തിന്റെ ഭാഗമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐവി ദ്രാവകം സ്വീകരിക്കാന്‍ സോനം വിസമ്മതിച്ചുവെന്നും ഒആര്‍എസും മരുന്നുകളും നിരസിച്ചു. ഭക്ഷണം കഴിക്കാതിരിക്കുന്നത് സോനം വാങ്ചുക്കിന്റെ ആരോഗ്യനില കൂടുതല്‍ വഷളാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, സോനത്തെ ആശുപത്രിയില്‍ നിന്ന് വിടുന്നതുവരെ സമരപന്തലില്‍ അഭിജിത്ത് ദീപകെ, എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദര്‍ശ് എം സജി എന്നിവര്‍ നിരാഹാര സമരം തുടരാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights