തിരുവനന്തപുരം: ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ദയനീയാവസ്ഥയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രം ജയില്‍ പോലെയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. രോഗികള്‍ ആശുപത്രിയിലല്ല, ജയിലിലാണെന്ന തോന്നലിലാണ് കഴിയുന്നതെന്നും അവരുടെ അവസ്ഥ വേദനിപ്പിക്കുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.158 അറ്റന്‍ഡര്‍ തസ്തികയില്‍ 127 പേര്‍ മാത്രമാണുള്ളത്. ഒഴിവുകള്‍ ഉടന്‍ നികത്തണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അറ്റന്‍ഡര്‍മാര്‍ തന്നെയാണ് പാചകവും ശുചീകരണവും നിര്‍വഹിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല. കുറഞ്ഞത് 40-50 പേര്‍ ആവശ്യമാണ്. രോഗമുക്തി നേടിയ 55 പേരുടെ പുനരധിവാസ പദ്ധതി വിശദീകരിക്കണം. സര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം, ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ആശുപത്രിയില്‍ പല പോരായ്മകളും ഉണ്ട്. മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്കെന്ന് സംശയത്തെത്തുടർന്ന് രോഗികളെ കൃത്യമായി മാറ്റിയെന്നും ചില രോഗികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് അവിടെ നിന്ന് മാറ്റിയത്. എന്ത് വാതകമാണ് ചോർന്നത് എന്ന് വ്യക്തമല്ല. ഡിഎംഇയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.









