ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരിച്ച് സാമൂഹിക പ്രവര്‍ത്തകനായ സോനം വാങ്ചുക്. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും സമാധാനപരമായ പൊതുജന പങ്കാളിത്തത്തിന്റെ ശക്തിയുടെ പ്രബലമായ ഉദാഹരണമാണിതെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ കുറിച്ചു.’ഇത് ജനാധിപത്യത്തിന്റെ വിജയമാണ് – നേരിട്ടുള്ള ജനാധിപത്യം.. തെരുവുകളില്‍ നിന്നും വന്നത്. ഇത് സമാധാനത്തിന്റെയും ക്ഷമയുടെയും നിരന്തരപരിശ്രമത്തിന്റെയും വിജയമാണ്. രാജ്യത്തിന്റെ ഓരോ കോണില്‍ നിന്നും ഉയര്‍ന്നുവന്ന, ഭയത്തെയും ഭയത്തിന് മേലുള്ള ഭയത്തെയും ഇല്ലാതാക്കിയ എല്ലാ പൗരന്മാര്‍ക്ക് നന്ദി. സിജെപിക്കും രാജ്യത്തെ ജെന്‍സികള്‍ക്കും അഭിനന്ദനങ്ങള്‍. ഉത്തരവാദിത്തങ്ങളിൽ നിന്നും ഇനി പരിഷ്കരങ്ങളിലേക്ക്’ എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂണ്‍ 28നാണ് സിജെപിയുടെ സമരവേദിയിൽ സോനം നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്. 26 ദിവസം നീണ്ടു നിന്ന നിരാഹാരം വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹം അവസാനിപ്പിച്ചത്. നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വെയ്ക്കുമന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഇതിന് പുറമേ പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കരുത്, നീറ്റ് ചോര്‍ച്ചയെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.ആഴ്ചകളോളം നീണ്ടു നിന്ന പ്രതിഷേധത്തിന് ഒടുവിലാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജി പ്രഖ്യാപിച്ചത്. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിജെപി ആരംഭിച്ച സമരത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരികയായിരുന്നു. അതേസമയം ഉത്തരവാദിത്വം നല്ല നിലയില്‍ പൂര്‍ത്തിയാക്കിയെന്നായിരുന്നു രാജിക്കത്തില്‍ ധര്‍മേന്ദ്ര പ്രധാന്‍ പ്രതികരിച്ചത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. യുവാക്കള്‍ ആണ് ഇന്ത്യയുടെ ശക്തിയെന്നും ധര്‍മേന്ദ്ര പ്രധാന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ജനാധിപത്യത്തിന്റെ വിജയം’; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്









