‘ആ പടം റിലീസായോ എന്ന് എനിക്കും ലാലേട്ടനും അറിയില്ല; അതുവരെ തമാശ പറയുന്നയാൾ കാമറ ഓൺ ആയാൽ കാരക്ടറായി മാറും’

മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് മേനക സുരേഷ്. കാമറ ഓൺ ആയി കഴിഞ്ഞാൽ ലാലേട്ടൻ വേറൊരു കാരക്ടർ ആണെന്ന് പറയുകയാണ് മേനകയിപ്പോൾ. എല്ലാവരോടും വളരെയധികം സൗഹൃദം പുലർത്തുന്ന ആളു കൂടിയാണ് അദ്ദേഹമെന്നും മേനക പറഞ്ഞു. “ലാലേട്ടനെ ഞാൻ ആദ്യമായി കാണുന്നത് ‘താവള’ത്തിന്റെ ഷൂട്ടിൽ വച്ചാണ്.

അതിൽ പക്ഷേ ഞങ്ങൾ തമ്മിൽ കോമ്പിനേഷനൊന്നുമില്ല. സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞ് അദ്ദേഹം പോയി. ‘ഒരു മൊട്ട് വിരിഞ്ഞപ്പോൾ’ എന്നൊരു പടത്തിലായിരുന്നു പിന്നെ കണ്ടത്. ജി പി ബാലൻ സാർ പ്രൊഡ്യൂസ് ചെയ്ത പടം. ആ പടം വെളിയിൽ വന്നോ വന്നില്ലെയോ എന്ന കാര്യം എനിക്കും ലാലേട്ടനും അറിഞ്ഞുകൂടാ. സുദർശൻ എന്നൊരു പയ്യനായിരുന്നു അതിലെ ഹീറോ.

അദ്ദേഹം ഇപ്പോൾ നമ്മുടെ കൂടെയില്ല. 1982 ജനുവരിയിൽ ആയിരുന്നു അതിന്റെ ഷൂട്ടിങ്. അതിൽ എന്നെ റേപ്പ് ചെയ്യാൻ വരുന്ന ആളാണ് ലാലേട്ടൻ. ആ സിനിമയാണ് ഞങ്ങൾ കോമ്പിനേഷനിൽ ആദ്യം അഭിനയിച്ചത്. അതിനുശേഷം ‘എന്റെ മോഹങ്ങൾ പൂവണിഞ്ഞു’ എന്ന ചിത്രത്തിൽ ശങ്കറേട്ടന്റെ സുഹൃത്തായി ലാലേട്ടൻ വന്നു.’എങ്ങനെ നീ മറക്കും’ എന്ന ത്രികോണ പ്രണയ ചിത്രത്തിലും ഞങ്ങൾ അഭിനയിച്ചു. പിന്നെ ‘പൂച്ചയ്ക്കൊരു മൂക്കുത്തി’, ‘അയൽവാസി ഒരു ദരിദ്രവാസി’ തുടങ്ങി കുറേ പടങ്ങൾ ചെയ്തു. അദ്ദേഹം ‘രാജാവിന്റെ മകൻ’ ചെയ്യുന്ന സമയത്തൊക്കെ എന്റെ കല്യാണം കഴിഞ്ഞിരുന്നു.

ലാലേട്ടന് ഒരു പ്രത്യേക കഴിവാണ്. റെഡി, ആക്ഷൻ എന്ന് പറയുന്നതുവരെ ചുമ്മാ തമാശ പറഞ്ഞു കൊണ്ടിരിക്കും. എന്തൊക്കെയോ പറയും. ബാക്കിയുള്ളവർ ചിരിക്കും. കാമറ ഓൺ ആയി കഴിഞ്ഞാൽ ലാലേട്ടൻ വേറൊരു കാരക്ടർ ആണ്. വേറൊരു ലോകത്തിലേക്ക് അദ്ദേഹം പോകും.

ആ കാരക്ടർ ആയി മാറും. ശരിക്കും അദ്ദേഹത്തെ ഞാനൊരു കസേരയിൽ ഇരുന്ന് കണ്ടിട്ടേയില്ല. കട്ട് കഴിഞ്ഞാൽ റിഫ്ലക്ടറിന്റെ അടുത്ത് ഏതെങ്കിലുമൊരാളുടെ തോളിൽ കയ്യിട്ട് നിൽക്കുന്നത് കാണാം. ഭയങ്കര ഫ്രണ്ട്‌ലിയാണ്”. – ആനീസ് കിച്ചണിൽ മേനക സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights