മഴ മുന്നറിയിപ്പ് താളം തെറ്റുന്നു: പ്രഖ്യാപിച്ചത് യെല്ലോ അലർട്ട്, ലഭിച്ചത് ഓറഞ്ച് അലർട്ടിന് സമാനമായ അതിശക്തമായ മഴ‌

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് വീണ്ടും താളം തെറ്റുന്നു. കേന്ദ്ര കലാവസ്ഥാ വകുപ്പ് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പായ യെല്ലോ അലർട്ടാണ് നൽകിയിരുന്നത്. എന്നാൽ ഇന്ന് പുലർച്ചെ വരെ ഇടുക്കി, പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ ലഭിച്ചത് ഓറഞ്ച് മുന്നറിയിപ്പിന് സമാനമായ അതിശക്തമായ മഴയാണ്. ഇതിന് പിന്നാലെ പത്ത് മണിയോടെയാണ് പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബുധൻ ഒഴികെ അടുത്ത അഞ്ചു ദിവസവും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് പ്രവചനം. നാളെ 10 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ടുകൊണ്ട് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് യെല്ലോ അലർട്ട് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights