രോഹിത് വിഷയത്തില്‍ ‘ചതിക്കപ്പെട്ടെ’ന്ന് സെലക്ടര്‍മാര്‍; ഹിറ്റ്മാന്റെ സെഞ്ച്വറിയും ‘തിരിച്ചടി’യായി

മുംബൈ: വെറ്ററന്‍ താരം രോഹിത് ശര്‍മയെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും തമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന താരം രോഹിത് ശര്‍മ്മയുടെ ഭാവി സംബന്ധിച്ച് ബിസിസിഐ എടുത്ത നിലപാടില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി നിരാശയിലാണെന്നാണ് വിവരം.2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാവി പദ്ധതികളില്‍ രോഹിത് ശര്‍മ ഉണ്ടാകില്ലെന്ന് സെലക്ടര്‍മാരും ടീം മാനേജ്മെന്റും തീരുമാനമെടുത്തിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനം രോഹിതിന്റെ അവസാന മത്സരമായിരിക്കുമെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍, മത്സരത്തിന് രണ്ടു ദിവസം മുന്‍പ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, രോഹിത് ഇപ്പോഴും ടീമിന്റെ പദ്ധതികളുടെ ഭാഗമാണെന്ന് സെലക്ടര്‍മാരോട് ആലോചിക്കാതെ പരസ്യ പ്രസ്താവന നടത്തി. സോഷ്യല്‍ മീഡിയയുടെയും ആരാധകരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ബിസിസിഐ സെക്രട്ടറി തന്റെ നിലപാട് മാറ്റിയതെന്നും, ഇത് തങ്ങളെ ചതിക്കുന്നതിന് തുല്യമാണെന്നുമാണ് സെലക്ടര്‍മാരുടെ വികാരം.

മൂന്നാം ഏകദിനത്തില്‍ ഇന്ത്യ തോറ്റെങ്കിലും സെഞ്ച്വറി നേടിയ രോഹിത്, വിമര്‍ശകര്‍ക്ക് ശക്തമായ മറുപടിയാണ് നല്‍കിയത്. 39-ാം വയസ്സില്‍ സെഞ്ച്വറിയടിച്ച്, മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ ഹിറ്റ്മാന്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ താന്‍ യോഗ്യനാണെന്ന് വീണ്ടും തെളിയിച്ചു. എന്നാല്‍ രോഹിതിനെ ഉള്‍പ്പെടുത്തി ലോകകപ്പിനിറങ്ങിയാല്‍ ഇന്ത്യയ്ക്ക് കിരീടം നേടാന്‍ പ്രയാസമായിരിക്കുമെന്നാണ് ഇപ്പോഴും ചില സെലക്ടര്‍മാരുടെ അഭിപ്രായം. താരത്തിന്റെ പ്രായവും ഫിറ്റ്‌നസ് ആശങ്കയുമാണ് പ്രധാനമായും സെലക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

തര്‍ക്കങ്ങള്‍ക്കിടയില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറുടെ സ്ഥാനം തെറിക്കുമെന്നും സൂചനയുണ്ട്. ലോകകപ്പ് വരെ അഗാര്‍ക്കര്‍ക്ക് കാലാവധി നീട്ടി നല്‍കുമെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും, വിവിഎസ് ലക്ഷ്മണെ പുതിയ ചെയര്‍മാനാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights