മുംബൈ: രോഹിത് ശർമയെ വെട്ടിലാക്കി സെൽഫിയെടുക്കാൻ എത്തിയ ആരാധിക. മുംബൈ ഇന്ത്യൻസ് ടീം ബസിലേക്ക് കയറാനായി പോകുന്നതിനിടെയാണ് നാടകീയവും രസകരവുമായി രംഗങ്ങൾ അരങ്ങേറിയത്. ഇതിന്റെ വിഡിയോ ഇപ്പോൾ വൈറലാണ്.
ഐപിഎൽ പോരാട്ടത്തിനായി സ്റ്റേഡിയത്തിലേക്ക് പോകാൻ ടീം ബസിനടുത്തേക്ക് പോകുകയായിരുന്നു രോഹിത്. ഈ സമയത്താണ് ഒരു ആരാധിക സെൽഫിയെടുക്കാനായി അദ്ദേഹത്തെ സമീപിച്ചത്. ആരാധകരെ ഒരിക്കലും നിരാശപ്പെടുത്താത്ത ഹിറ്റ്മാൻ യുവതിയ്ക്കൊപ്പം സെൽഫിക്കായി പോസ് ചെയ്തു.
എന്നാൽ ആവേശത്തോടെ അലറി വിളിച്ച് ഓടിയെത്തിയ ആരാധികയ്ക്ക് പക്ഷേ നിരാശയായിരുന്നു ഫലം. സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ആരാധികയുടെ ഫോൺ ഓഫായി. ഫോൺ ഓണാകുന്നതു വരെ കാത്തു നിൽക്കാൻ അതിനിടെ യുവതി രോഹതിനോടു പറയുന്നു. ഇതു ശ്രദ്ധിക്കാതെ രോഹിത് മറ്റൊരു കൊച്ചു കുട്ടിക്കൊപ്പം ഫോട്ടോയെടുത്തു ബസിനരികിലേക്ക് വീണ്ടും നടന്നു തുടങ്ങി.ടീം ബസ് പുറപ്പെടാൻ വൈകുന്നതിനാൽ താരം ബസിന്റെ സ്റ്റെപ്പിനരികിലെത്തി. കയറാൻ തുനിയുന്നതിനിടെ- ‘നിങ്ങളുടെ ഫോൺ ഓഫായതിനു ഞാനെന്തു ചെയ്യാനാണ്’ രോഹിത് അവരോടു ചോദിക്കുന്നു. യുവതി സെൽഫിക്കായി കിണഞ്ഞു ശ്രമിക്കുന്നതു കണ്ട രോഹിത് അൽപ്പ സമയം കൂടി ബസിനരികിൽ അവരെ കാത്തു നിന്നു. പിന്നാലെ യുവതി ഒപ്പമുള്ള മറ്റൊരാളുടെ ഫോൺ വാങ്ങി രോഹിതിനു അരികിൽ വീണ്ടുമെത്തി സെൽഫിയെടുത്തു മടങ്ങുന്നതും വിഡിയോയിൽ കാണാം. ഇതിനു ശേഷം രോഹിത് ബസിലേക്ക് കയറി പോകുന്നു.
യുവതി സന്തോഷം അടക്കാനാകാതെ അലറി വിളിച്ചാണ് മടങ്ങുന്നത്. പൊലീസുകാർ യുവതിയെ പിടിച്ചു മാറ്റുന്നതും വിഡിയോയിലുണ്ട്.
പരിക്കു മാറി ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ പോരാട്ടത്തിൽ രോഹിത് തിരിച്ചെത്തിയിരുന്നു. മത്സരത്തിൽ 84 റൺസ് നേടി രോഹിത് ടീമിനെ ജയത്തിലേക്ക് നയിക്കുകയും ചെയ്തു. സീസണിൽ മുംബൈ ഇന്ത്യൻസിനു നിരാശയാണ്. 10 മത്സരങ്ങളിൽ ഏഴും തോറ്റു. പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ള അവർ നാളെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ഈ മത്സരം അവർക്ക് ജീവൻമരണ പോരാട്ടമാണ്.








