‘തുടക്കം’ സിനിമ കണ്ടവരാരും ചിത്രത്തിലെ വില്ലനെ ഒരിക്കലും മറക്കില്ല. ഇതുവരെ നമ്മൾ കണ്ടിട്ടുള്ളതിൽ നിന്ന് അല്പം വേറിട്ട ഒരു വില്ലനായിരുന്നു ചിത്രത്തിലേത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയാണ് ചിത്രത്തിൽ വില്ലനായെത്തിയത്. ആശിഷിന്റെ കണ്ണുകളായിരുന്നു അഭിനയിച്ചത്. എന്നാൽ ഈ വില്ലനെന്താ വായ തുറക്കാത്തത് എന്ന് സിനിമ കാണുമ്പോൾ നമ്മളിൽ പലരും ചിന്തിച്ചു കാണും.ഒരു ഡയലോഗ് മാത്രമുള്ള ഈ വില്ലൻ പ്രേക്ഷകരുടെ ഹൃദയം കവർന്നിരിക്കുകയാണിപ്പോൾ. ഇപ്പോഴിതാ എന്തുകൊണ്ടാണ് വില്ലന് ഡയലോഗ് കൊടുക്കാതെ ഇരുന്നത് എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജൂഡ് ഇക്കാര്യം പങ്കുവച്ചത്. “വില്ലൻ വായ തുറന്നാൽ അവനോടുള്ള പേടി പതുക്കെ പോകും.
ഒരു വില്ലൻ ഒന്നും മിണ്ടാതിരിക്കുമ്പോൾ അയാളുടെ ഉള്ളിൽ എന്താണെന്ന് നമുക്ക് മനസിലാവുകയില്ല. അയാൾ എന്താണ് ചിന്തിക്കുന്നത്, അയാൾ എന്താണ് ചെയ്യാൻ പോകുന്നത് ഇതൊന്നും ആർക്കും അറിയില്ല. ആ അൺപ്രെഡിക്ടബ്ലിറ്റിയും ഇയാൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന പേടിയും നമുക്ക് കൂടി കൂടി വരും. അതുകൊണ്ട് അങ്ങനെയൊരു പേടി ബിൽഡ് ചെയ്തതാണ്.എന്നാൽ ഇദ്ദേഹം ഊമയല്ല എന്നൊരു മൊമന്റും വേണം പടത്തിൽ. കാരണം ഒരു ഡയലോഗും ഇല്ലെങ്കിൽ വില്ലൻ ഊമയായിരിക്കും എന്ന് പറയും. സിനിമയിൽ ചായ കൊടുക്കുന്ന സ്ഥലത്ത് പോലും ആശിഷിന്റെ കഥാപാത്രം കൈ കൊണ്ട് ആക്ഷൻ കാണിക്കുന്നേയുള്ളൂ. ഏഴാമത്തെയോ എട്ടാമത്തെയോ പ്രാവശ്യം ആയപ്പോൾ എനിക്ക് തന്നെ തോന്നി.
ഈ ചായക്കടക്കാരന് ചോദിച്ചൂടെ, എടാ കട്ടൻ ചായയാണോ, പാൽ ചായയാണോ എന്ന് തോന്നിയിരുന്നു. പക്ഷേ ചായക്കടക്കാരൻ പോലും ആലോചിച്ചു, കട്ടൻ ചായ ആയിരിക്കുമെന്ന്. പിന്നെ അത് പാലില്ലാത്ത ഒരു കടയായിരിക്കും. പ്ലാൻ ഇത്രയേ ഉള്ളൂ. ഇവൻ വായ തുറക്കരുത്. അധികം സംസാരിച്ചാൽ ചിലപ്പോൾ പേടി പോകും. അത് മാത്രമായിരുന്നു മനസിൽ”.- ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.









