മലപ്പുറം: കോമൺവെൽത്ത് ഗെയിംസിൽ 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ ഇനി ലക്ഷ്യമിടുന്നത് 2027ലെ ലോക പാരാ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പും 2028ലെ പാരാലിംപിക്സും. കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനത്തിന് കേരള സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ പാരിതോഷികം ബാസിലിന് മുന്നോട്ടുള്ള പരിശീലനത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
തിരുവനന്തപുരം സായ് കേന്ദ്രത്തിലാണ് നിലവിൽ ബാസിൽ പരിശീലനം നടത്തുന്നത്. വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സമയത്തിൽ പുരോഗതി നേടാനുമാണ് ബാസിലിന്റെ ശ്രമം. ലോക ചാംപ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തി 2028ലെ പാരാലിംപിക്സിന് യോഗ്യത നേടുകയാണ് പ്രധാന ലക്ഷ്യം.
‘കോമൺവെൽത്ത് ഗെയിംസിലെ പ്രകടനം പരിഗണിച്ച് കേരള സർക്കാർ 20 ലക്ഷം രൂപ പ്രഖ്യാപിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഈ അംഗീകാരം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. പരിശീലനത്തിനും വരാനിരിക്കുന്ന മത്സരങ്ങൾക്കുമുള്ള തയ്യാറെടുപ്പിനും ഈ സഹായം ഏറെ പ്രയോജനപ്പെടും’- ബാസിൽ പറഞ്ഞു.
2027ലെ ലോക പാരാ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പാണ് ബാസിലിന്റെ ഇനിയുള്ള ആദ്യ ലക്ഷ്യം. അന്താരാഷ്ട്ര തലത്തിൽ സമയം മെച്ചപ്പെടുത്തുകയും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുകയുമാണ് മുന്നിൽ കാണുന്നത്. ലോക ചാംപ്യൻഷിപ്പിലെ മികച്ച പ്രകടനം 2028ലെ പാരാലിംപിക്സിലേക്കുള്ള ബാസിലിന്റെ വഴിയും ശക്തമാക്കും.’ലോക ചാംപ്യൻഷിപ്പ് എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. കൂടുതൽ കഠിനമായി പരിശീലിച്ച് സമയം മെച്ചപ്പെടുത്തണം. പാരാലിംപിക്സിൽ പങ്കെടുക്കുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം. സർക്കാരിന്റെ പിന്തുണ ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഏറെ സഹായകരമാകും’- അദ്ദേഹം പറഞ്ഞു.
ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 10.83 സെക്കൻഡിലാണ് ബാസിൽ 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി നേടിയത്. എന്നാൽ മത്സര സമയത്തെ പ്രതികൂല കാലാവസ്ഥ തന്റെ പ്രകടനത്തെ ബാധിച്ചുവെന്നാണ് ബാസിലിന്റെ വിലയിരുത്തൽ.
‘ഗ്ലാസ്ഗോയിലെ കാലാവസ്ഥ അനുകൂലമായിരുന്നില്ല. സാഹചര്യം കുറച്ചുകൂടി അനുകൂലമായിരുന്നെങ്കിൽ ഇതിലും മികച്ച സമയം കണ്ടെത്താൻ കഴിയുമായിരുന്നു.’
ലോക ചാംപ്യൻഷിപ്പിന് മുന്നോടിയായി പരിശീലനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബാസിലിന്റെ തീരുമാനം. അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടുതൽ പങ്കെടുക്കുന്നത് ലോകനിലവാരത്തിലുള്ള താരങ്ങളുമായുള്ള മത്സരപരിചയം വർധിപ്പിക്കാനും പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
ഈ ഘട്ടത്തിലാണ് കേരള സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ സഹായം ബാസിലിന് ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തിലേക്കുള്ള യാത്രയിൽ സാമ്പത്തിക പിന്തുണ ഒരു കായികതാരത്തിന് നിർണായകമാണെന്ന് ബാസിൽ പറയുന്നു.
‘കായിക താരങ്ങൾക്ക് സർക്കാരിന്റെ പിന്തുണ വളരെ പ്രധാനമാണ്. എന്റെ പ്രകടനം അംഗീകരിച്ച് സഹായം പ്രഖ്യാപിച്ചതിൽ കേരള സർക്കാരിനോട് നന്ദിയുണ്ട്.’
ജന്മനാ വലത്തേ കൈ ഇല്ലാത്ത ബസിൽ സ്കൂൾ കാലത്ത് കോകോ താരമായാണ് കായിക രംഗത്തേക്ക് എത്തിയത്. സ്കൂൾ തലത്തിലെ പരിശീലകനാണ് ബാസിലിലെ ഓട്ടക്കാരന്റെ കഴിവ് തിരിച്ചറിഞ്ഞ് 100 മീറ്ററിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശിച്ചത്. ആ തീരുമാനം പിന്നീട് അദ്ദേഹത്തിന്റെ കായിക ജീവിതത്തിന്റെ ഗതി തന്നെ മാറ്റി.
പിന്നീട് പാരാ അത്‌ലറ്റിക്സിലേക്ക് എത്തിയ ബാസിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഇന്ത്യയിലെ ശ്രദ്ധേയരായ ടി47 സ്പ്രിന്റർമാരിൽ ഒരാളായി മാറി. ഈ വർഷം ബംഗളൂരുവിൽ നടന്ന ഇന്ത്യൻ ഓപ്പണിൽ 10.63 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കി മികച്ച പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോമൺവെൽത്ത് ഗെയിംസിലെ വെള്ളി മെഡൽ നേട്ടം. എന്നാൽ കോമൺവെൽത്ത് മെഡൽ നേട്ടത്തിൽ ഒതുങ്ങാൻ ബാസിൽ തയ്യാറല്ല.
കോമൺവെൽത്ത് മെഡൽ വലിയ ആത്മവിശ്വാസമാണ് നൽകിയത്. പക്ഷേ എന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല. കൂടുതൽ മെച്ചപ്പെട്ട് പാരാലിംപിക്സിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹം. ലഭിക്കുന്ന പിന്തുണ പരമാവധി പ്രയോജനപ്പെടുത്തി കേരളത്തിനും രാജ്യത്തിനും അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വന്തമാക്കുകയാണ് ലക്ഷ്യം.
മലപ്പുറത്ത് നിന്നുള്ള ഈ യുവതാരത്തിന് മുന്നിലുള്ളത് ഇനി കൂടുതൽ വലിയ വേദികളാണ്. ലോക ചാംപ്യൻഷിപ്പും അതിന് പിന്നാലെയുള്ള പാരാലിംപിക്സ് സ്വപ്നവും ലക്ഷ്യമിട്ട് ബാസിൽ തന്റെ കുതിപ്പ് തുടരുന്നു.









