ബാങ്ക് ജീവനക്കാരുടെ ബുദ്ധി ഡിജിറ്റല്‍ അറസ്റ്റുകാരെ തുരത്തി; ഡോക്ടര്‍ക്ക് നഷ്ടപ്പെട്ട 5 ലക്ഷം തിരിച്ചുകിട്ടി

കോട്ടയം ചങ്ങനാശേരിയില്‍ ഡോക്ടറുടെ പക്കല്‍ നിന്നും 5 ലക്ഷം തട്ടിയെങ്കിലും പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പണം തിരിച്ച് കിട്ടി. വെര്‍ച്വല്‍ അറസ്റ്റ് എന്ന് വിശ്വസിപ്പിച്ചാണ് ഡോക്ടറുടെ പണം തട്ടിയത്. തട്ടിപ്പിന് വേണ്ടി സുപ്രീംകോടതിയുടെയും ആര്‍ബിഐയുടെയും വ്യാജ കത്തുകളും ഉപയോഗിച്ചു. ബാങ്ക് ജീവനക്കാരുടെ സമയോചിതമായ ഇടപെടലും നിര്‍ണായ വഴി തിരിവ് ആയി.




തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പെരുന്ന സ്വദേശിയായ ഡോക്ടര്‍ക്ക് മുംബൈ പോലീസിന്റെ പേരില്‍ വാട്ട്‌സ് ആപ്പ് കോള്‍ വരുന്നത്. ഇന്ത്യ പോസ്റ്റ് വഴി വന്ന പാഴ്‌സലില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ബാങ്ക് അക്കൗണ്ട് അന്താരാഷ്ട്ര മണി ലോണ്ടറിംഗില്‍ പെട്ടിട്ടുണ്ടെന്നും പറഞ്ഞു. വിശ്വസിപ്പിക്കാന്‍ സുപ്രീംകോടതിയും ആര്‍ബിഐയും കേസ് എടുത്തിട്ടുണ്ടെന്ന് പറഞ്ഞ് വ്യാജ കത്തും അയച്ചു നല്‍കി. ഇതോടെ പരിഭ്രാന്തിയിലായ ഡോക്ടര്‍ ബാങ്കില്‍ നിന്നും 5 ലക്ഷത്തോളം രൂപ അയച്ചു നല്കുകയായിരുന്നു.




എന്നാല്‍ ബാങ്ക് ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചങ്ങനാശേരി പോലീസ് ഇടപെട്ടതോടെ തട്ടിപ്പ് പാതിവഴി ഉപേക്ഷിച്ച് സംഘം മുങ്ങി. പൊലീസില്‍ വിവരമറിയിക്കാന്‍ ആദ്യം ഡോക്ടര്‍ തയ്യാറായില്ല. ഏറെ നിര്‍ബന്ധിച്ച ശേഷമാണ് പരാതി നല്‍കിയത്. പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ 430000 രൂപ തിരിച്ചുപിടിക്കാനും സാധിച്ചു. പാട്‌നയില്‍ ഉള്ള സാഗര്‍കുമാര്‍ എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights