പാസ്പോര്‍ട്ടില്‍ തിരിമറി നടത്തി വിദേശയാത്ര; നടൻ ജോജു ജോര്‍ജിനെതിരെ അന്വേഷണം

തട്ടിപ്പിലെടുത്ത പാസ്പോർട്ട് ഉപയോഗിച്ച്‌ വിദേശത്ത് പോയ മലയാള സിനിമ താരം ജോജു ജോർജിനെതിരെ അന്വേഷണം ആരംഭിച്ച്‌ റീജിയണല്‍ പാസ്പോർട്ട് ഓഫീസ്. തൻ്റെ പേരിലുള്ള പോലീസ് കേസുകളുടെ വിവരം മറച്ചുവച്ച്‌ നടൻ ജോജു ജോർജ് എടുത്ത പാസ്പോർട്ട്, പോലീസ് റിപ്പോർട്ട് എതിരായതിനെ തുടർന്ന് സറണ്ടർ ചെയ്യേണ്ടി വന്നിരുന്നു.അപകടമുണ്ടാക്കും വിധം വാഗമണ്ണില്‍ ഓഫ്റോഡ് റൈഡിങ് അടക്കം പരിപാടികള്‍ നടത്തിയതിൻ്റെ പേരില്‍ 2022ല്‍ ഇടുക്കി പോലീസ് എടുത്ത കേസിൻ്റെ വിവരം പാസ്പോർട്ട് അപേക്ഷയില്‍ മുക്കിയതാണ് താരത്തിന് വിനയായത്.

പോലീസ് വെരിഫിക്കേഷനില്‍ ഇത് കണ്ടെത്തി റിപ്പോർട്ട് ചെയ്തതോടെയാണ് പാസ്പോർട്ട് സറണ്ടർ ചെയ്യേണ്ടി വന്നത്. രേഖയില്‍ സറണ്ടർ എന്നാണെങ്കിലും പാസ്പോർട്ട് പിടിച്ചെടുത്തതിന് തുല്യമാണ് നടപടി. ഇതാദ്യമായാണ് മലയാളത്തില്‍ നിന്നൊരു സിനിമാതാരം പാസ്പോർട്ട് തിരിമറിയുടെ പേരില്‍ നടപടി നേരിടുന്നത്.

2023ല്‍ ലണ്ടൻ യാത്രക്കിടെ നഷ്ടപ്പെട്ട പാസ്പോർട്ടിന് പകരം പാസ്പോർട്ട് എടുക്കാൻ ജോജു ശ്രമം തുടങ്ങിയത് 2024 ഡിസംബറിലാണ്. അപേക്ഷയില്‍ വാഗമണ്‍ കേസിൻ്റെ വിവരം മറച്ചുവച്ച്‌ തത്കാല്‍ പാസ്പോർട്ട് നേടിയെടുത്തു. അതിനുശേഷം പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് വരാൻ ഏതാണ്ട് രണ്ടാഴ്ചയിലേറെ സമയമെടുത്തു എന്നാണ് സൂചന.

ഇതിനിടയില്‍ ജോജു ദുബായില്‍ പോയിവന്നു.ജനുവരി 10 മുതല്‍ മൂന്നു ദിവസമായിരുന്നു യാത്ര. തട്ടിപ്പിലെടുത്ത പാസ്പോർട്ട് ഉപയോഗിച്ച്‌ അമേരിക്കൻ യാത്രക്കുള്ള രേഖകള്‍ ശരിയാക്കുകയായിരുന്നു ഈ യാത്രയുടെ ഉദ്ദേശ്യം. തിരിച്ചെത്തിയതിന് പിന്നാലെ ഈവർഷം ജനുവരി 16നാണ് റീജിയണല്‍ പാസ്പോർട്ട് ഓഫീസില്‍ നിന്ന് ഷോകോസ് നോട്ടീസ് കിട്ടിയതും പിന്നാലെ പാസ്പോർട്ട് സറണ്ടർ ചെയ്യേണ്ടി വന്നതും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights