‘ചളുക്ക് ബ്രാന്‍ഡിക്കായല്ല സഞ്ചാരികള്‍ വരുന്നത്; തെരഞ്ഞെടുപ്പ് ഡീല്‍’; സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭയും കെസിബിസിയും

കൊച്ചി: ബാറുകളുടെ സമയം കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെസിബിസിയും ഓര്‍ത്തഡോക്‌സ് സഭയും. മിന്നല്‍ വേഗത്തിലുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഡീല്‍ ആണെന്ന് സംശയിക്കുന്നതായും നയംമാറ്റം പിന്‍വലിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ബാര്‍ മുതലാളിമാര്‍ക്കൊപ്പമാണെന്നുമായിരുന്നു ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം.സര്‍ക്കാരിനെതിരെ സഭാ നേതൃത്വം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ടൂറിസം ശക്തിപ്പെടുത്താനാണ് ബാറുകളിലെ സമയം കൂട്ടുന്നതെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം. ടൂറിസ്റ്റുകള്‍ കേരളത്തില്‍ വരുന്നത് മദ്യം കുടിക്കാനല്ല, പ്രകൃതി ഭംഗി ആസ്വദിക്കാനാണെന്ന് കെസിബിസി പ്രസ്താവനയില്‍ പറഞ്ഞു. മദ്യം ലഭ്യത കുറയ്ക്കാനാ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഇതിനെതിരെ എട്ടാം തീയതി സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് കെസിബിസി ആഹ്വനം ചെയ്തിട്ടുണ്ട്. പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കും. സര്‍ക്കാരിന്റെ നടപടി സംശയത്തോടെയാണ് കാണുന്നതെന്നും കെസിബിസി പറഞ്ഞു.

സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭയും രംഗത്തെത്തി. ഒരുതലമുറയെ പൂര്‍ണമായി നശിപ്പിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയം. യുവതലമുറ ബാറില്‍ തന്നെ കിടന്നുറങ്ങണമെന്നതാണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്?. 24 മണിക്കൂറും മദ്യം ലഭ്യമാക്കുന്നത് വളരെ ആശങ്കയോടെ മാത്രമേ കേരളത്തിലെ ജനങ്ങള്‍ക്ക് നോക്കി കാണാന്‍ കഴിയുകയുള്ളു. ആയിരത്തോളം ബാര്‍ മുതലാളിമാര്‍ക്ക് വേണ്ടി ഒരു തലമുറയെ വിറ്റുതുലയ്ക്കുന്നത് വലിയ അപചയമാണ്. അമ്മമാരുടെ കണ്ണുനീരിനെക്കാള്‍ വലുതാണോ ബാര്‍ മുതലാളിമാരുടെ ആവശ്യമെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. ഇങ്ങനെ വിറ്റിട്ട് വേണോ ഖജനാവ് വീര്‍പ്പിക്കാനെന്നും ഓര്‍ത്തഡോക്‌സ് സഭ ചോദിക്കുന്നു.

അതേസമയം, ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കൂട്ടിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ബാറുടമകളുടെ ദീര്‍ഘകാല ആവശ്യം സര്‍ക്കാര്‍ സാധിച്ചുകൊടുത്തിരിക്കുന്നത്. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനമെടുത്തതില്‍ ഇടുതുമുന്നണിയില്‍ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന.2025 സെപ്റ്റംബറില്‍ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് നികുതി വകുപ്പ് വിജ്ഞാപനമിറക്കിയത്. ഡ്രൈഡേകളില്‍ 50,000 രൂപ പ്രത്യേക ഫീസ് ഈടാക്കി മദ്യം വിളമ്പാന്‍ ബാറുകള്‍ക്ക് കഴിഞ്ഞ മദ്യനയത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അടുത്ത മദ്യനയമിറക്കേണ്ടത് പുതിയ സര്‍ക്കാരാണ് എന്നിരിക്കെയാണ് നയത്തിനുമുന്‍പേ ബാറുകള്‍ക്ക് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights