ബംഗളൂരു കൂട്ടബലാത്സംഗം: കൗൺസിലറുടെ മകനുൾപ്പെടെ അഞ്ച് പേർ പിടിയിൽ

അമൃതഹള്ളിയിൽ പത്തൊമ്പതുകാരിയെ വില്ലയിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ ദാവൻഗരെ കൗൺസിലറുടെ മകനുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. നിഖിൽ, ഡിക്സൺ, അനിരുദ്ധ്, മോഹിത്, ശ്രാവൺ എന്നിവരാണ് പിടിയിലായത്. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വില്ലയിൽ വെച്ചാണ് ക്രൂരകൃത്യം നടന്നത്.

ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ, പാർട്ടി ആഘോഷിക്കാനെന്ന വ്യാജേന വില്ലയിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചു. അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികളിൽ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചതായാണ് പരാതി. പീഡനത്തിന് ശേഷം നിഖിൽ എന്ന പ്രതി പെൺകുട്ടിയെ ലുലു മാളിന് സമീപം കൊണ്ടുവിടുകയായിരുന്നു.ഈ സംഘം പെൺകുട്ടികളെ വലയിലാക്കാൻ പ്രത്യേക രീതിയാണ് സ്വീകരിച്ചിരുന്നത്. ഫോട്ടോഷൂട്ട്, മോഡലിങ്, പാർട്ടി എന്നിവയുടെ പേര് പറഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിക്കും. തുടക്കത്തിൽ പബ്ബുകളിലും കഫേകളിലും വെച്ച് കണ്ട് മാന്യമായി പെരുമാറി വിശ്വാസം നേടിയെടുക്കും.

സൗഹൃദം ശക്തമാകുമ്പോൾ വില്ലകളിലെ പാർട്ടികളിലേയ്ക്ക് ക്ഷണിക്കുകയും ലഹരി നൽകി പീഡിപ്പിക്കുകയും ചെയ്യും. പരാതി നൽകിയ പെൺകുട്ടിക്ക് പിന്നാലെ സമാന പരാതിയുമായി 19 പേർ കൂടി രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ കോളേജുകളിലെ വിദ്യാർഥിനികളെ ലക്ഷ്യം വെച്ചിരുന്ന പ്രതികൾ, ഇവരുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. കേസിൽ നിലവിൽ ഏഴ് സാക്ഷികളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights