‘എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ധാരണ’; ഇംഗ്ലണ്ടിനെ വീഴ്ത്തിയ ‘ഇന്നിങ്‌സില്‍’ സഞ്ജുവിനെയും ബുംറയെയും പുകഴ്ത്തി സൂര്യകുമാര്‍

മുംബൈ: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനല്‍ കടന്നതിന് പിന്നാലെ മത്സരത്തില്‍ സഞ്ജുവിനെയും ബുംറയെയും പുകഴ്ത്തി നായകന്‍ സൂര്യകുമാര്‍ യാദവ്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ കഴിയുന്നത് ഒരു വികാരമാണെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

മത്സരത്തില്‍ സഞ്ജു സാംസണിന്റെ ഇന്നിങ്‌സിനെയും ബുംറയെയും സൂര്യകുമാര്‍ യാദവ് അഭിനന്ദിച്ചു. ക്രീസിലേക്ക് പോകുമ്പോള്‍ തന്നെ താന്‍ എന്താണ് ചെയ്യേണ്ടതെന്ന് സഞ്ജുവിന് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്ന് സൂര്യ പറഞ്ഞു. വിക്കറ്റ് വീണപ്പോഴും സഞ്ജു സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ആക്രമിച്ചു കളിച്ചു. ടീമിന് ആവശ്യമായിരുന്നതും അതുതന്നെയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സഞ്ജു നടത്തുന്ന കഠിനാധ്വാനത്തിന്റെ ഫലമാണിത്. അതൊരു സ്‌പെഷ്യല്‍ ഇന്നിങ്സ് തന്നെയായിരുന്നുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനെക്കുറിച്ചും സൂര്യ വാചാലനായി, ഇംഗ്ലണ്ട് നന്നായി പൊരുതി. പക്ഷേ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപും കളി തിരികെ പിടിച്ച രീതി അവിശ്വസനീയമാണ്. ബുംറ ഇന്ത്യക്ക് വേണ്ടി വര്‍ഷങ്ങളായി ചെയ്യുന്നത് ഇന്നും ആവര്‍ത്തിച്ചു. നിര്‍ണായക ഘട്ടത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം മത്സരം ജയിപ്പിച്ചു. മത്സരത്തിന്റെ അവസാന ഓവറുകളില്‍ താന്‍ അനുഭവിച്ച സമ്മര്‍ദ്ദത്തെക്കുറിച്ച് സൂര്യകുമാര്‍ തുറന്നുപറഞ്ഞു. ആരെങ്കിലും എന്റെ ഹൃദയമിടിപ്പ് പരിശോധിച്ചിരുന്നെങ്കില്‍ അത് 160-175 വരെ എത്തുമായിരുന്നു. അത്രത്തോളം പരിഭ്രമത്തിലായിരുന്നു ഞാന്‍. പക്ഷേ ഇതെല്ലാം കളിയുടെ ഭാഗമാണ്. ഇത്രയും മികച്ച ആരാധകര്‍ക്ക് മുന്നില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സൂര്യ വ്യക്തമാക്കി.

അക്‌സര്‍ പട്ടേലും ശിവം ദുബെയും എടുത്ത തകര്‍പ്പന്‍ ക്യാച്ചുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫീല്‍ഡിംഗ് കോച്ച് ദിലീപിനാണ് സൂര്യ ക്രെഡിറ്റ് നല്‍കിയത്. പരിശീലന സെഷനുകള്‍ രസകരവും എന്നാല്‍ മത്സരബുദ്ധിയുള്ളതുമാക്കി മാറ്റിയതാണ് കളിക്കളത്തില്‍ ഇത്രയും മികച്ച ഫീല്‍ഡിംഗ് പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights