രഞ്ജിത്ത് പ്രതിയായ ലൈംഗിക അതിക്രമ കേസ് ; വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യാൻ SIT, കാരവാൻ കണ്ടെത്തി

സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം. രഞ്ജിത്തിനെ പൊലീസ് തൊടുപുഴയിൽ വെച്ച് കാറിൽ നിന്ന് പിടികൂടുന്ന സമയത്ത് കാറിൽ നടൻ ബോബി കുര്യൻ ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. നടൻ ബോബി കുര്യന് പുറമെ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്ടറും ഒരു യുവാവും ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്നു.ഇവരെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ രഞ്ജിത്തിന് ഇരുവരുടെയും സഹായം ലഭിച്ചുവെന്നാണ് സംശയം. ലൈംഗിക അതിക്രമ കേസിനെ കുറിച്ച് രഞ്ജിത്ത് ഇവരോട് പറഞ്ഞ കാര്യങ്ങളിലും വ്യക്തത തേടും.അതേസമയം, കേസിലെ സുപ്രധാന തെളിവായ കാരവാൻ പൊലീസ് കണ്ടെത്തി കഴിഞ്ഞു. ലൈംഗികാതിക്രമം നടന്ന കാരവന്‍റെ ഉള്ളിൽ സിസിടിവി ഇല്ല. കാരവൻ്റെ പുറത്തുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്ന ഘട്ടത്തിലായിരിക്കും കാരവാനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുക. നിലവിൽ ഇപ്പോഴും സബ് ജയിലില്‍ തുടരുകയാണ് സംവിധായകൻ രഞ്ജിത്ത്.

ശനിയാഴ്ച രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതിക്ക് മുന്നിൽ വരുമ്പോൾ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. പീഡനം നടന്ന സിനിമാ സെറ്റിൽ ഉണ്ടായിരുന്ന കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും. സബ് ജയിലില്‍ തുടരുന്ന രഞ്ജിത്തിന്‍റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights