തിരുവനന്തപുരം: അരി വില കൂടുകയാണെങ്കില്‍ 25,000 മെട്രിക് ടൺ അരി കൂടി വിപണിയില്‍ എത്തിക്കുമെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഇതുമായി ബന്ധപ്പെട്ട് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എഫ്‌സിഐ) കത്തയച്ചു. ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ടു നിലവില്‍ 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിതരണത്തിന് എത്തിച്ചിട്ടുണ്ട്.വില നിയന്ത്രിക്കാന്‍ ഇത്രയും അരി പര്യാപ്തമാണ്. വിപണിയില്‍ അരിവില കൂടുകയാണെങ്കില്‍ കൂടുതല്‍ അരി വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണു ഭക്ഷ്യവകുപ്പെന്നും മന്ത്രി അറിയിച്ചു.ഒഎംഎസ്എസ് അരിയ്ക്കു മികച്ച പ്രതികരണം ലഭിക്കുന്നുവെന്നാണു റിപ്പോര്‍ട്ട്. വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ച് ഒഎംഎസ്എസ് അരിയുടെ ഡിമാന്റ് കുതിച്ചു കയറുമെന്നാണു പ്രതീക്ഷിക്കുന്നത്.എല്ലാ റേഷന്‍ കടകളിലും അടിയന്തരമായി സ്‌പെഷല്‍ അരി പൂര്‍ണ്ണമായി എത്തും. ഇതുവരെ (16-08-2026 1 മണി) 2000 മെട്രിക് ടണ്‍ ഒഎംഎസ്എസ് അരി വിതരണം ചെയ്തു കഴിഞ്ഞു. ഓരോ റേഷന്‍ കാര്‍ഡിനും ലഭ്യമാക്കേണ്ട അരിയുടെ അളവില്‍ ഒട്ടും കുറവു വരുത്തിയിട്ടില്ല. വിലയിലും യാതൊരു മാറ്റമില്ല. സപ്‌ളൈകോ ഔട്ടലെറ്റ് വഴി സെപ്റ്റംബറിലെ അരിയും ഈമാസം വാങ്ങാം. അതോടെ എല്ലാ കാര്‍ഡിനും സപ്‌ളൈകോ വഴി 36 കിലോ അരി ലഭിക്കും. ഇതില്‍ 20 കിലോ അരി ഒഎംഎസ്എസ് പ്രകാരം ലഭ്യമാക്കുന്നതാണ്.ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണമാണ്. കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം അരിയുടെ ലഭ്യതയില്‍ 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടണ്‍ അരി ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ് കിട്ടുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രം അരി വിഹിതം കുറക്കാന്‍ കാരണം. ഈ പരിമിതമായ സ്‌റ്റോക്കിനിടയിലും ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം ഉറപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അധികമായി ഒഎംഎസ്എസ് അരി വിപണിയില്‍ എത്തിച്ചത്.
ഓണവിപണിയിൽ ഇടപെട്ട് ഭക്ഷ്യവകുപ്പ്, അരി വില കൂടിയാൽ 25,000 മെട്രിക് ടൺ അരി കൂടി വിപണിയില്‍ എത്തിക്കും









