‘167’ ദേവ്ദത്ത്, ’82’ രാഹുല്‍, ’51’ ജുറേല്‍; ഇന്ത്യ മികച്ച സ്‌കോറില്‍

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സെന്ന നിലയില്‍. ദേവ്ദത്ത് പടിക്കല്‍ നേടിയ ഉജ്ജ്വല സെഞ്ച്വറിയുടേയും കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറിയാണ് ദേവ്ദത്ത് ഗാലെയില്‍ ഉയര്‍ത്തിയത്.

മഴയെ തുടര്‍ന്നു വൈകിയാണ് രണ്ടാം ദിനത്തിലെ പോരാട്ടം തുടങ്ങിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. സ്‌കോര്‍ 307ല്‍ നില്‍ക്കെ ഋഷഭ് പന്ത് പുറത്തായി. താരം 62 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സെടുത്തു.

പിന്നാലെ ഒന്നാം ദിനത്തില്‍ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ കെഎല്‍ രാഹുല്‍ തിരിച്ചെത്തി ബാറ്റിങ് പുനരാരംഭിച്ചു. എന്നാല്‍ താരം സെഞ്ച്വറിയിലേക്ക് കുതിക്കുന്നതിനിടെ വീണു. സ്‌കോര്‍ 319ല്‍ നില്‍ക്കുമ്പോഴാണ് രാഹുലിന്റെ മടക്കം. താരം 175 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 82 റണ്‍സെടുത്തു പുറത്തായി.

സ്‌കോര്‍ 357 റണ്‍സിലെത്തിയപ്പോഴാണ് ദേവ്ദത്തിന്റെ മടക്കം. പ്രഭാത് ജയസൂര്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്‌വെല്ല താരത്തെ സ്റ്റംപ് ചെയ്തു മടക്കുകയായിരുന്നു. ശ്രീലങ്ക രണ്ട് ദിവസമായി മിനക്കെടുന്ന വിക്കറ്റാണ് അവര്‍ സ്വന്തമാക്കിയത്. മൂന്നാമനായി ക്രീസിലെത്തിയ താരം 134 പന്തിലാണ് തന്റെ കന്നി ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയത്. 230 പന്തില്‍ 15 ഫോറും ഒരു സിക്‌സും സഹിതം 167 റണ്‍സെടുത്തു നില്‍ക്കെയാണ് മിന്നും ഇന്നിങ്‌സിനു തിരശ്ശീല വീണത്.പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജയ്ക്ക് അധികം ആയുസുണ്ടായില്ല. താരം 13 റണ്‍സുമായി പുറത്തായി. പിന്നീട് ധ്രുവ് ജുറേലിനൊപ്പം ക്രീസില്‍ ഒന്നിച്ച മാനവ് സുതര്‍ സ്‌കോര്‍ 400 കടത്താന്‍ സഹായിച്ചു. അതിനിടെ ധ്രുവ് ജുറേല്‍ അര്‍ധ സെഞ്ച്വറി നേടി. താരം 68 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സ് കണ്ടെത്തിയാണ് മടങ്ങിയത്. സ്‌കോര്‍ 447ല്‍ നില്‍ക്കെ മാനവ് സുതര്‍ (24), മുഹമ്മദ് സിറാജ് (11) എന്നിവര്‍ തുടരെ പുറത്തായി. കളി അവസാനിപ്പിക്കുമ്പോള്‍ കുല്‍ദീപ് യാദവ് 12 റണ്‍സുമായും പ്രസിദ്ധ് കൃഷ്ണ 1 റണ്‍സുമായും ക്രീസില്‍.

ശ്രീലങ്കക്കായി പ്രതീക്ഷിച്ച പോലെ തന്നെ പ്രഭാത് ജയസൂര്യ തന്നെയാണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നിന്നത്. താരം 4 ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി. ദേവ്ദത്ത് പടിക്കലിനെ ഉള്‍പ്പെടെ മടക്കി ടീമിനു നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കിയതും ജയസൂര്യ തന്നെ. കേശര നുവന്ത 3 വിക്കറ്റും അസിത ഫെര്‍ണാണ്ടോ ഒരു വിക്കറ്റും വീഴ്ത്തി.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യക്കായി യശസ്വി ജയ്സ്വാളും കെഎല്‍ രാഹുലും ചേര്‍ന്നാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. 37 പന്തില്‍ 32 റണ്‍സ് നേടിയ ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 77 റണ്‍സ് നേടിയ രാഹുല്‍, പരിക്കേറ്റതോടെ ബാറ്റിങ് തുടരാനാകാതെ ക്രീസ് വിട്ടു. നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ (16) വിക്കറ്റും ഇന്ത്യക്ക് ആദ്യ ദിനത്തില്‍ നഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights