കാത്തിരിപ്പ് വിഫലം; ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയില്‍

മൈസൂരു: ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനി ശ്രീനന്ദ (15) യുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്സും എസ്ഡിആര്‍എഫും രാവിലെ മുതല്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. താഴെ നിന്നും മുകളിലേക്കാണ് തിരച്ചില്‍ നടത്തിയത്. ഇതിനിടെയാണ് മൃതദേഹം ലഭിച്ചത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്തു നിന്നും ചൊവ്വാഴ്ച വൈകീട്ടാണ് കാണാതായത്.
ബാബുവ ബുധനഗിരിക്ക് താഴെ ഹര്‍ഷന്‍ ഗുപ്ലെയിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. മൃതദേഹം മുകളിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിരിക്കാമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തരത്തിലും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തിരച്ചിലിനായി കേരള പൊലീസും സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ കണ്ടെത്താനായി ബാബുഡാന്‍ കുന്നിലെ 300 അടി താഴ്ചയില്‍ വരെ തെല്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നു.
പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകള്‍ ശ്രീനന്ദ മാതാപിതാക്കള്‍ക്കൊപ്പം നാലാം തീയതിയാണ് ഇവര്‍ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്. വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തില്‍നിന്ന് കുട്ടിയെ കാണാതാകുന്നത്. പാലക്കാട്ടു നിന്നും വിനോദസഞ്ചാരത്തിനെത്തിയ 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ. പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights