ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന-ഊർജ സുരക്ഷയും തയാറെടുപ്പുകളും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.
വീഡിയോ കോണ്‍ഫറൻസിങ് വഴി നടക്കുന്ന യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുക്കും.
ടീം ഇന്ത്യ സ്പിരിറ്റ്
യുദ്ധം സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ഒത്തൊരുമയോടെ പ്രവർത്തിക്കുക എന്നതാണ് ‘ടീം ഇന്ത്യ’ എന്ന ആശയത്തിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യൻ വിഷയത്തില്‍ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിമാരുടെ യോഗം നടക്കുന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം ഉണ്ടായേക്കാവുന്ന ഊർജ പ്രതിസന്ധിയെക്കുറിച്ച് സർവകക്ഷി യോഗത്തില്‍ ചർച്ച ചെയ്തിരുന്നു.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പശ്ചിമേഷ്യൻ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കും. ഇന്ധന ശേഖരത്തെക്കുറിച്ചും വിതരണ ശൃംഖല ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും ഇന്ത്യയുടെ നയതന്ത്ര നിലപാടുകളെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യോഗത്തില്‍ സംസാരിക്കും.
ദേശീയ പ്രാധാന്യമുള്ള ഈ വിഷയത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കേന്ദ്ര സർക്കാർ അഭ്യർത്ഥിച്ചു. രാഷ്ട്രീയമായ ഭിന്നസ്വരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതിയുണ്ടാക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.









