നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണിയില്‍ അധ്യാപികയുടെ പരാതിയില്‍ കേസ്, വായ്പ വീട്ടിലറിഞ്ഞെന്ന് കുടുംബം

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ അധ്യാപികയുടെ പരാതിയില്‍ കേസ്. നിതിന്‍ രാജിന്റെ ഓണ്‍ലൈന്‍ ആപ്പ് ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അധ്യാപിക പരാതി നല്‍കിയിരിക്കുന്നത്. തിരിച്ചടവിന്റെ പേരില്‍ തട്ടിപ്പുകാര്‍ നിരന്തരം വിളിച്ചിരുന്നെന്ന് വ്യക്തമാക്കി അധ്യാപിക നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്.അതേസമയം, നിതിന്‍ രാജ് ലോണ്‍ ആപ്പില്‍ നിന്നും വായ്പ എടുത്തത് വീട്ടില്‍ അറിഞ്ഞുകൊണ്ടെന്ന് അച്ഛന്‍ പ്രതികരിച്ചു. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് വായ്പ സംഘടിപ്പിച്ചത്. തിരിച്ചടവ് ഇടയ്ക്ക് മുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭീഷണി ഉണ്ടായിരുന്നു എങ്കില്‍ എന്തുകൊണ്ടാണ് കോളജ് അധികൃതര്‍ തങ്ങളെ അറിയിക്കാതിരുന്നത് എന്നും പിതാവ് മാധ്യമങ്ങളോട് ചോദിച്ചു. നിലവില്‍ കേസില്‍ പ്രതികളായ അധ്യാപകര്‍ക്ക് പുറമേ ഹോസ്റ്റല്‍ വാര്‍ഡനും മറ്റൊരു അധ്യാപികയ്ക്കും നിതിന്റെ മരണത്തില്‍ പങ്കുണ്ടെന്നും പിതാവ് പറഞ്ഞു.നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകരുടെയും സഹപാഠികളുടെയും മൊഴിയെടുക്കും. നിതിന്‍രാജിന്റെ അസ്വാഭാവിക മരണത്തില്‍ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചക്കരക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും, ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കേസുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യ കേസില്‍ കോളജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ റാം, അസോ. പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. എസ്‌സി എസ്ടി അതിക്രമ നിരോധന വകുപ്പും ഇവര്‍ക്കെതിരെ എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights