പത്തനംതിട്ട: നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻഎം. രാജുവിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് പത്തനംതിട്ട എം പി ആന്റോ ആന്റണിയെ ചോദ്യംചെയ്യാന്‍ ഇഡി നീക്കം. 2019-ലെ തെരഞ്ഞെടുപ്പ് സമയത്ത് ആന്റോ ആന്റണിക്ക് രണ്ട് കോടി രൂപ നല്‍കിയെന്നാണ് എന്‍ എം രാജുവിന്റെ വെളിപ്പെടുത്തല്‍.
തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ പണമാണെന്നാണ് കരുതിയതെന്നും ഇതില്‍ വലിയൊരു തുക തിരികെ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൈമാറിയ തുക തട്ടിപ്പിലൂടെ ലഭിച്ചതാണോ എന്ന അന്വേഷണമാണ് ഇഡി നടത്തുക. എന്‍ എം രാജുവിനെ ചോദ്യം ചെയ്ത ശേഷമാകും എംപിയെ നോട്ടീസ് നല്‍കി വിളിപ്പിക്കുക.ആന്റോ ആന്റണിക്കെതിരെ ഉയര്‍ന്ന ആരോപണം രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. കണക്ക് വ്യക്തമാകണമെന്ന് മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. രേഖകള്‍ ഇല്ലാതെയാണ് പണം വാങ്ങിയതെങ്കില്‍ അത് കള്ളപ്പണമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനപ്രകാരം ലോക്സഭ തെരഞ്ഞെടുപ്പില്‍ 90-95 ലക്ഷം രൂപ മാത്രം ചെലവാക്കാന്‍ അനുമതിയുള്ള സാഹചര്യത്തില്‍ ബാക്കി തുക എവിടെപ്പോയി എന്ന ചോദ്യവും സിപിഎം ഉയര്‍ത്തുന്നുണ്ട്.









