കണ്ണൂര്‍: മരിച്ച നിതിന്‍ രാജിന്റെ കുടുംബം കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെത്തി. നിതിന്റെ അച്ഛനും സഹോദരി ഭര്‍ത്താവുമാണ് കോളജിലെത്തിയത്. നിതിന്‍ താമസിച്ച ഹോസ്റ്റല്‍ മുറിയും അപകട സ്ഥലവും സന്ദര്‍ശിച്ച് കോളജ് പ്രിന്‍സിപ്പലിനെ കാണാനാണ് എത്തിയത്. എന്നാല്‍, കോളജിലെത്തിയ കുടുംബം വികാരാധീതരാവുകയും പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങുകയും ചെയ്യുകയായിരുന്നു.മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു നിതിന്റെ അച്ഛന്റെ പ്രതികരണം. നിതിനെ കൊന്നതാണെന്നും അവര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നിതിന്റെ അച്ഛന്‍ പറഞ്ഞു. എല്ലാവരും കൂടെ ഉപദ്രവിച്ച് കൊന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.
ലോണ്‍ ആപ്പിന്റെ പേരില്‍ നിതിനെതിരെ പരാതി നല്‍കിയ ലത അടക്കമുള്ള അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന് നിതിന്റെ സഹോദരി ഭര്‍ത്താവ് പറഞ്ഞു. പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിതിനെ വലിയ തോതില്‍ മാനസിക പീഡനം ഏല്‍പ്പിച്ചു. ഡോ. റാമും സംഗീതയും ഒരു പോലെ കുറ്റക്കാരാണ്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ നടന്ന വിചാരണയുടെ ഭാഗമായാണ് നിതിന്‍ ആത്മഹത്യ ചെയ്തത്. ലോണ്‍ ആപ്പിന്റെ പേരില്‍ നിതിനെ വ്യക്തിഹത്യ ചെയ്യുകയാണ് ഉണ്ടായത്. ലോണ്‍ ആപ്പിന്റെ ഉടമകളെ പൊലീസ് പിടിച്ചിട്ടില്ലെന്നും ജാതി അധിക്ഷേപം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സഹോദരി ഭര്‍ത്താവ് പറഞ്ഞു. ഇന്നലെ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറെ കണ്ട് നിതിന്‍ രാജിന്റെ കുടുംബം അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിതിന്‍ രാജിന്റെ മരണത്തിന് കാരണം ചികിത്സ പിഴവാണെന്നും പ്രിന്‍സിപ്പലിന് ഈ കാര്യത്തില്‍ പങ്കുണ്ടെന്നുമായിരുന്നു ആരോപണം.പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താലും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്.








