ആദ്യ മണിക്കൂറില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം; നേട്ടം ഉണ്ടാക്കി എന്‍ഡിഎ

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ ഒരുമണിക്കൂര്‍ പൂര്‍ത്തിയാവുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. പതിവില്‍ നിന്ന് വ്യത്യസ്തമായി ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ എവിടെയും തരംഗം പ്രകടമല്ല. ഭരണവിരുദ്ധ വികാരമോ, ഭരണത്തുടര്‍ച്ചയോ വോട്ടെണ്ണലില്‍ പ്രതിഫലിച്ചിട്ടില്ല എന്നാണ് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നത്. ഇത്തവണ വീണ്ടും അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച എന്‍ഡിഎയുടെ മുന്നേറ്റം എടുത്തുപറയേണ്ടതാണ്. നാലിടത്താണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്.വാശിയേറിയ പോരാട്ടം നടക്കുന്ന ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജിന് കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കി വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ലീഡ് നില മാറിമറിയുന്ന ആറന്മുളയില്‍ നിലവില്‍ വീണാ ജോര്‍ജ് പിന്നിലാണ്. കളമശേരിയില്‍ മന്ത്രി പി രാജീവ് പിന്നിലാണ് എന്നാണ് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.

തപാല്‍ വോട്ടുകള്‍ക്ക് പിന്നാലെ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്ന സൂചന നല്‍കി യുഡിഎഫും എല്‍ഡിഫും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. വോട്ടെണ്ണല്‍ രാവിലെ എട്ടുമുതലാണ് ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത് 8.30 മുതലാണ് ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്.

കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുമെന്നും ഭൂരിപക്ഷം 100 കടക്കുന്ന തരംഗമുണ്ടാകുമെന്നുമാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. ഭരണത്തുടര്‍ച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. ഒന്നിലേറെ സീറ്റാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights