കോഴിക്കോട്: കല്ലായി പാലത്തിന് സമീപം ഫുട്‌പാത്തിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി ഏഴ് പേർക്ക് പരിക്ക് (Kozhikode Kallai Accident). ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തിന് ശേഷം നിർത്താതെ പോയ കാറിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി.
തമിഴ്‌നാട് കടലൂർ സ്വദേശികളായ രാമയ്യ (55), വീരയ്യ (56), ധനലക്ഷ്മി (53), അയ്യമ്മ (53), അരുമകണ്ണൻ (56), ശക്തിവേൽ (57), കാമിനി (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രാമയ്യയുടെ നില അതീവ ഗുരുതരമാണ്. കാലിന്റെ എല്ലുകളും വാരിയെല്ലും തകർന്ന ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് പിന്നാലെ നിർത്താതെ പോയ കാറിനെ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യുവാക്കൾ പിന്തുടർന്ന് പുഷ്പ ജംഗ്ഷന് സമീപത്തുവെച്ച് തടഞ്ഞുനിർത്തുകയായിരുന്നു. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർസാൻ, ചേലേമ്പ്ര സ്വദേശി ആദിൽ ഷാൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് നോട്ടീസ് നൽകി വിട്ടയച്ചു.
പ്രതികളെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന് പരിക്കേറ്റവരുടെ ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നുണ്ട്. ഇവരുടെ കാറിൽ നിന്ന് സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയതായും വിവരമുണ്ട്. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്ന് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.









