ലക്നൗ : ഉത്തർപ്രദേശിൽ കനത്ത മഴയും കൊടുങ്കാറ്റും. മഴക്കെടുതിയിൽ സംസ്ഥാനത്ത് 104 പേർ മരിച്ചു. മഴയ്ക്കൊപ്പം പലയിടത്തും ഇടിമിന്നലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും മഴക്കെടുതിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മരണപ്പെട്ടവർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ ധനസസഹായം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച വൈകിട്ടോടെയാണ് സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റും തുടങ്ങിയത്. പലയിടങ്ങളിലും ശക്തമായ കാറ്റിൽ റോഡുകൾ തകരുകയും വാഹനങ്ങൾക്ക് കേടുപാട് പറ്റുകയും ചെയ്തു. പ്രയാഗ്‍രാജിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 21 പേരാണ് ഇവിടെ മരിച്ചത്. ഭദോഹിയിൽ 18 പേരും മിർസാപൂരിൽ 15 പേരും ഫത്തേപ്പൂരിൽ 10 പേരും ഉന്നാവോയിലും ബദൗണിലും 6 പേരും മരിച്ചു.








