തെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധത്തിൽ നയതന്ത്ര പരിഹാരത്തിന് ഒരുക്കമാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ. നയതന്ത്ര പരിഹാരത്തിലേക്കുള്ള എല്ലാ വഴികളും ഞങ്ങളുടെ ഭാഗത്തുനിന്ന് തുറന്നിരിക്കുന്നു എന്നാണ് എക്സ് പോസ്റ്റിലൂടെ പെസെഷ്കിയാൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ബലപ്രയോഗത്തിലൂടെ ഇറാനെ കീഴടങ്ങുന്നതിനായി നിർബന്ധിക്കുന്നത് മിഥ്യയല്ലാതെ മറ്റൊന്നുമല്ലെന്ന മുന്നറിയിപ്പും ഇറാൻ പ്രസിഡൻ്റ് നൽകിയിട്ടുണ്ട്.
എന്നാൽ ഇറാൻ ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന നിലപാട് ആവർത്തിച്ച് ഇറാനിയൻ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനായ ഇബ്രാഹിം അസീസി രംഗത്ത് വന്നിട്ടുണ്ട്. എക്സ് പോസ്റ്റിലൂടെയാണ് അസീസിയുടെ പ്രതികരണം. അമേരിക്കയുടെ അവിശ്വാസ്യത പ്രകടമാകുന്നതാണ് ഇറാൻ്റെ അനുഭവം എന്ന് ചൂണ്ടിക്കാണിച്ച ഇബ്രാഹിം അസീസി അതുകൊണ്ടാണ് ഇറാൻ ഏത് സാഹചര്യത്തിനും തയ്യായതെന്ന് വ്യക്തമാക്കുന്നുണ്ട്. മാധ്യമ നിയന്ത്രണം നിലനിൽക്കുന്നുണ്ടെങ്കിലും അമേരിക്കൻ സർക്കാർ എത്രമാത്രം നാശനഷ്ടവും വിലയും അവരുടെ മേൽ ചുമത്തിയിട്ടുണ്ടെന്ന് അമേരിക്കൻ ജനതയ്ക്ക് അറിയാം. ഇറാന്റെ അത്ഭുതകരമായ ശക്തിക്ക് ലോകം സാക്ഷ്യം വഹിച്ചു, എന്നിരുന്നാലും ഇനിയും നിരവധി സർപ്രൈസുകൾ അവശേഷിക്കുന്നുവെന്ന മുന്നറിയിപ്പും അസീസി നൽകിയിട്ടുണ്ട്. ഇതിനിടെ യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്ക് കൂടുതൽ സർപ്രൈസുകൾ കാത്തുവെച്ചിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും നേരത്തെ വ്യക്തമാക്കിയിരുന്നു.ഇതിനിടെ ഇറാനുമായുള്ള കരാർ പ്രാവർത്തികമായില്ലെങ്കിൽ സൈനീക നീക്കത്തിന് തയ്യാറാണെന്നും യുദ്ധം പുനരാരംഭിക്കുമെന്നുമുള്ള നിലപാട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. ഇറാനുമായി ഒരു കരാറിൽ എത്തിയില്ലെങ്കിൽ അമേരിക്കൻ സൈന്യം “പോകാൻ തയ്യാറാണെന്നും” സൈനിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. നമുക്ക് ശരിയായ ഉത്തരങ്ങൾ ലഭിക്കണം. അത് പൂർണ്ണമായിരിക്കണം, 100 ശതമാനം നല്ല ഉത്തരങ്ങൾ, അങ്ങനെ ചെയ്താൽ, നമുക്ക് ധാരാളം സമയവും ഊർജ്ജവും ജീവനും ലാഭിക്കാം എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇറാന് എണ്ണ ഉപരോധത്തിൽ ഇളവ് നൽകിയെന്ന വാർത്തകളും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തള്ളി. ഇറാന് എണ്ണ ഉപരോധത്തിൽ ഇളവ് വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡൻ്റ്. ഇറാൻ ഒരു കരാറിൽ ഒപ്പുവെക്കുന്നതുവരെ താൻ ഒരു ആശ്വാസവും നൽകുന്നില്ല എന്നായിരുന്നു മാധ്യമ പ്രവർത്തകരോടുള്ള ട്രംപിൻ്റെ പ്രതികരണം.









