പശ്ചിമ ബംഗാളിലെ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധം; അസംബ്ലികളില്‍ ആലപിക്കണമെന്ന് നിർദ്ദേശം

കൊല്‍ക്കത്ത: സംസ്ഥാനത്തുടനീളമുള്ള മദ്രസകളില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. രാവിലെയുള്ള അസംബ്ലികളില്‍ വന്ദേമാതരം ആലപിക്കണമെന്നാണ് നിര്‍ദ്ദേശം. പശ്ചിമ ബംഗാളിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ നിര്‍ദ്ദേശം.

മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, എല്ലാ അംഗീകൃത, എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്രസകളിലും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ കാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ അസംബ്ലികളിലും ‘വന്ദേമാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ഉത്തരവിട്ടത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും രാവിലെ നടക്കുന്ന അസംബ്ലിയില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിക്കുകയായിരുന്നു.എല്ലാ വിദ്യാര്‍ത്ഥികളും ദേശീയ ഗാനാലാപനത്തില്‍ പങ്കെടുക്കണമെന്നും നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ഉത്തരവില്‍ പറഞ്ഞിരുന്നു. കൂടാതെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാനും സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights