നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണത്തിൽ പ്രതി അഷ്കറുമായി തെളിവെടുപ്പ് പൂർത്തിയാക്കാനാകാതെ പൊലീസ്. അഷ്കറിനെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാർ കയ്യേറ്റം ചെയ്തു. ഇതോടെ തെളിവെടുപ്പ് പൂർത്തിയാക്കാതെ അഷ്കറിനെ തിരിച്ചുകൊണ്ടുപോകുകയായിരുന്നു. അഷ്കറിനെ തെളിവെടുപ്പിനായി എത്തിക്കും എന്ന് അറിഞ്ഞതോടെ പരിസരത്ത് നാട്ടുകാർ തടിച്ചുകൂടിയിരുന്നു. വലിയ സംഘർഷാവസ്ഥയാണ് സ്ഥലത്ത് ഉണ്ടായത്. പൊലീസുകാരുടെ നാട്ടുകാർ ഉന്തും തള്ളും ഉണ്ടാക്കി.വീട്ടിൽ നിന്ന് പുറത്തിറക്കിയ അഷ്കറിനെ നാട്ടുകാരിൽ ചിലർ മർദിച്ചു. ഇയാളുടെ സഹോദരി ഭർത്താവാണ് പനവൂർ കരിക്കുഴിയിലെ വാടകവീട് ഏർപ്പാടാക്കി കൊടുത്തത്. 4 മാസം മുൻപാണ് അഖിലയും കുഞ്ഞും ഈ വീട്ടിലേക്ക് താമസിക്കാനായി എത്തുന്നത്. ഇവിടെ വെച്ചാണ് കുഞ്ഞിന്റെ രണ്ടു കൈകളും ഓടിക്കുന്നത്. സൈക്കിളിൽ നിന്ന് വീണ് പരുക്കേറ്റതാണെന്നായിരുന്നു അഷ്‌കർ പറഞ്ഞിരുന്നത്. കുഞ്ഞിന്റെ കൈയിലുണ്ടായിരുന്ന പ്ലാസ്റ്റർ വീടിന് സമീപത്തായി ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി.തെളിവ് നശിപ്പിക്കാനും ശ്രമങ്ങൾ ഉണ്ടായതായി പൊലീസ് പറയുന്നു. ഫോറൻസിക് സംഘം എത്തുന്നതിന് മുൻപ് പ്രതി അഷ്കറിന്റെ അമ്മയും സഹോദരിയും ചേർന്ന് വീട് കഴുകി വൃത്തിയാക്കിയെന്ന് നാട്ടുകാർ പറഞ്ഞു.കുഞ്ഞിന്റെ തുണികളും, കത്തുകളും വീട്ടിൽ കത്തിച്ച നിലയിൽ കണ്ടെത്തി.കുഞ്ഞിനെ സ്ഥിരമായി മർദിച്ചിരുന്നുവെന്നാണ് അഷ്കറിന്റെ കുറ്റസമ്മതം. ഒന്നര വയസുകാരൻ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ 51 ഓളം മുറിവുകൾ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്കറിനെ തെളിവെടുപ്പിന് എത്തിച്ച് പൊലീസ്, കയ്യേറ്റം ചെയ്‌ത് നാട്ടുകാർ









