താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം

വിലക്ക് രാവിലെ ആറു മുതൽ രാത്രി എട്ടുവരെ കോഴിക്കോട് ജില്ലാ കലക്ടർ ഉത്തരവിറക്കികാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് കോഴിക്കോട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി. കലാവർഷത്തിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ സി കെ കാസിം എം ൽ എ, കോഴിക്കോട്, വയനാട് ജില്ലാ കലക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.

രാവിലെ ആറ് മണി മുതൽ രാത്രി എട്ട് മണി വരെയാണ് നിയന്ത്രണം. കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ ഉൾപ്പെടെയുള്ള ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കാൻ കോഴിക്കോട് റൂറൽ പോലീസ് മേധാവിക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.ഉത്തരവ് പ്രകാരം രണ്ട് ആക്സിലില്‍ കൂടുതലുള്ള ട്രക്കുകള്‍, ലോറികള്‍, ടാങ്കറുകള്‍, ട്രെയിലറുകള്‍, കണ്ടെയ്‌നര്‍ വാഹനങ്ങള്‍, മറ്റ് വലിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് ഈ സമയങ്ങളില്‍ ചുരത്തിലൂടെ കടന്നുപോകാന്‍ അനുമതി ഉണ്ടായിരിക്കില്ല.

യാത്രാ ദുരിതം ഒഴിവാക്കാന്‍ അവശ്യ സര്‍വീസുകളെയും ചെറിയ വാഹനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍, കാറുകള്‍, ജീപ്പുകള്‍, ടാക്‌സികള്‍ തുടങ്ങിയ ചെറിയ മോട്ടോര്‍ വാഹനങ്ങള്‍, ആംബുലന്‍സുകള്‍, മറ്റ് അടിയന്തര മെഡിക്കല്‍ വാഹനങ്ങള്‍, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, ദുരന്തനിവാരണ സേനകളുടെ വാഹനങ്ങള്‍, സായുധ സേനകള്‍, കേന്ദ്ര പാരാമിലിട്ടറി, കേരള പോലീസ് എന്നിവരുടെ വാഹനങ്ങള്‍, ജില്ലാ കളക്ടറോ ബന്ധപ്പെട്ട മറ്റ് അധികാരികളോ രേഖാമൂലം പ്രത്യേക അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ചുരത്തിന്റെ ഇരുവശങ്ങളിലുമുള്ള അടിവാരം (കോഴിക്കോട് ഭാഗം), ലക്കിടി (വയനാട് ഭാഗം) എന്നിവിടങ്ങളില്‍ വയനാട് പോലീസുമായി സഹകരിച്ച് 24 മണിക്കൂറും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. നിയമം ലംഘിക്കുന്ന വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ 2005-ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരവും, 1988-ലെ മോട്ടോര്‍ വാഹന നിയമപ്രകാരവും കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.ചുരത്തിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റാന്‍ വനംവകുപ്പിനും, റോഡിന്റെ അവസ്ഥ നിരീക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് എന്‍ എച്ച് വിഭാഗത്തിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.യോഗത്തില്‍ വയനാട് ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ, കോടിക്കോട് സബ് കളക്ടര്‍ എസ് ഗൗതം രാജ്, പോലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍ വാഹനവകുപ്പ്, കെ എസ് ഇ ബി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights