പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് കരിമ്പുഴ പഞ്ചായത്തിലാണ് സംഭവം. പൊമ്പ്ര അമ്പലംപാടം കന്നിച്ചാലില്‍ മറിയ (62) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ക്ക് പനി ബാധിച്ചത്. എലുമ്പുലാശ്ശേരി കുടുബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പനി മാറാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയില്‍ എത്തി നടത്തിയ പരിശോധനയിലാണ് ഡെങ്കിപനി ആണെന്ന് സ്ഥിരീകരിച്ചത്. പനി കടുത്തതിനെ തുടര്‍ന്ന് വമ്പലം സ്വകാര്യ ആശുപത്രിയിലെത്തിച്ച് വെറ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.ഇതിനിടെ സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുകയാണ്. ഇന്നലെ മാത്രം 12,441 രോഗികൾ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 239 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 59 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇൻഫ്ലൂവൻസ ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു. പകർച്ചപ്പനിക്കൊപ്പം ഷിഗെല്ല കേസുകളിലും വർധനവ് ഉണ്ട്.. ഇന്നലെ മാത്രം 18 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3,379 പേരാണ് വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടിയത്. ഇടവിട്ടുള്ള മഴ രോഗ വ്യാപനം കൂട്ടുമെന്നാണ് വിലയിരുത്തൽ.
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വയോധിക മരിച്ചു









