ചെന്നൈ: തമിഴ്‌നാടിന്റെ ആകെ സാമ്പത്തിക ബാധ്യത 13.18 ലക്ഷം കോടിയെന്ന് റിപ്പോർട്ട്. ഇത് സംബന്ധിക്കുന്ന ധവളപത്രം ധനമന്ത്രി എൻ. മേരി വിൽസൺ പുറത്ത് വിട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ദയനീയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റെടുത്ത് ഒരു മാസം കഴിഞ്ഞ ശേഷമാണ് ധവളപത്രവുമായി രംഗത്ത് എത്തിയിരിക്കുന്നത്.സംസ്ഥാനത്തിന്റെ നേരിട്ടുള്ള കടം മാത്രം ഏകദേശം 10 ലക്ഷം കോടി രൂപയാണ്. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിന്റെ ഭരണകാലത്താണ് കടബാധ്യത ഇരട്ടിയായി വർധിച്ചത്.
അഞ്ച് വർഷം മുമ്പ് 4.8 ലക്ഷം കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ നേരിട്ടുള്ള കടമെങ്കിൽ ഇപ്പോൾ അത് 10 ലക്ഷം കോടി രൂപയോട് അടുത്തിരിക്കുകയാണ്. മറ്റ് ബാധ്യതകൾ എന്നിവ കൂടി ഉൾപ്പെടുത്തുമ്പോൾ ആകെ ബാധ്യത 13.18 ലക്ഷം കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു.നിലവിലെ കണക്കനുസരിച്ച് തമിഴ്‌നാട്ടിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ കടബാധ്യതയാണ് ഉള്ളത്. സംസ്ഥാനത്തിന്റെ കടം-ജിഎസ്ഡിപി (GSDP) അനുപാതം 28.2 ശതമാനമാണെന്നും വരുമാനക്കമ്മി 46,538 കോടി രൂപയിൽ നിന്ന് 78,324 കോടി രൂപയായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ സമ്പാദിക്കുന്ന ഓരോ രൂപയിലും 22.8 പൈസ പലിശ തിരിച്ചടവിനായി ചെലവഴിക്കേണ്ട സ്ഥിതിയാണുള്ളത്. ധവളപത്രത്തെക്കുറിച്ച് പ്രതികരിക്കാൻ എം കെ സ്റ്റാലിൻ തയ്യാറായില്ല.









