‘വിദ്യാര്‍ഥികള്‍ക്ക് അധിക സമ്മര്‍ദം’; സിബിഎസ്ഇ ത്രിഭാഷാ പദ്ധതി ഒന്‍പതാം ക്ലാസില്‍ തുടങ്ങരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സിബിഎസ്ഇ പാഠ്യപദ്ധതിയില്‍ ഒന്‍പതാം ക്ലാസ് തലത്തില്‍ മൂന്നാം ഭാഷ ഏര്‍പ്പെടുത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ബോര്‍ഡ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് അനാവശ്യ മാനസിക സമ്മര്‍ദം ഉണ്ടാക്കുമെന്ന് ജസ്റ്റിസ് ബിവി നാഗരത്‌ന നിരീക്ഷിച്ചു. തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ സൗകര്യമൊരുക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. നവോദയ സ്‌കൂളുകള്‍ പിന്തുടരുന്ന ത്രിഭാഷാ നയത്തോടുള്ള വിയോജിപ്പ് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാനത്ത് ഇത്തരം സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനെ നിരന്തരം എതിര്‍ത്തുപോരുന്നത്.മൂന്നാം ഭാഷയായി ഹിന്ദി തന്നെ പഠിക്കണമെന്ന് നയത്തില്‍ എവിടെയും നിര്‍ബന്ധിക്കുന്നില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. പ്രാദേശിക ഭാഷ പഠിപ്പിക്കണം, ഇംഗ്ലിഷ് പഠിപ്പിക്കണം, ഒപ്പം ഏതെങ്കിലും ഒരു മൂന്നാം ഭാഷയും. അത് ഹിന്ദി ആയിരിക്കണമെന്ന് പറയുന്നില്ല. നിങ്ങള്‍ക്ക് ഹിന്ദി വേണ്ടെങ്കില്‍, സംസ്‌കൃതമാണെങ്കില്‍ എന്താണ് പ്രശ്‌നമെന്നും കോടതി ചോദിച്ചു.

കേന്ദ്ര പദ്ധതികളോടുള്ള തമിഴ്നാടിന്റെ സമീപനത്തെയും കോടതി വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികളെ വെറുതെ എതിര്‍ക്കരുത്. നിങ്ങള്‍ക്ക് നിങ്ങളുടേതായ വിദ്യാഭ്യാസ സമ്പ്രദായം ഉണ്ടാകാം, എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്ഥാപിക്കുന്നത് തടയരുത്. ഇത് കേന്ദ്ര സര്‍ക്കാരിന്റേതാണ്, അതുകൊണ്ട് നമ്മള്‍ എന്തിന് അംഗീകരിക്കണം എന്ന മനോഭാവം പാടില്ലെന്നും കോടതി വ്യക്തമാക്കി. തമിഴ്നാട്ടില്‍ നവോദയ സ്‌കൂളുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നും ജസ്റ്റിസ് ബിവി നാഗരത്‌ന, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ നയം വ്യക്തമാക്കാന്‍ പുതുതായി അധികാരത്തില്‍ വന്ന ടിവികെ സര്‍ക്കാരിന് സമയം അനുവദിച്ച കോടതി, കേസ് കൂടുതല്‍ വാദത്തിനായി ഓഗസ്റ്റ് 11ലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights