‘സിജെപിയുടെ ഇന്‍സ്റ്റ അക്കൗണ്ട് മോദി മുക്കി’; ദീപ്‌കെയുടെ ട്വീറ്റിനു പിന്നാലെ തിരിച്ചെത്തി

ന്യൂഡല്‍ഹി: കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഏതാനും മിനുറ്റുകള്‍ അപ്രത്യക്ഷമായത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. അക്കൗണ്ട് നീക്കം ചെയ്തതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ആരോപിച്ച് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ രംഗത്തെത്തിയത് വൈറലായി. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അക്കൗണ്ട് പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.’കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നരേന്ദ്ര മോദി നീക്കം ചെയ്തിരിക്കുന്നു’ എന്നാണ് വൈകുന്നേരം 5.33ന് ദിപ്‌കെ എക്‌സില്‍ കുറിച്ചത്. നിയമപരമായ അഭ്യര്‍ഥന മാനിച്ച് ഈ അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമാക്കിയിട്ടില്ല എന്ന സന്ദേശമാണ് സിജെപിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കാണിച്ചിരുന്നത്. അക്കൗണ്ട് ആഗോളതലത്തില്‍ ഡിലീറ്റ് ചെയ്തതല്ലെന്നും, ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണെന്നുമാണ് ഇത് വ്യക്തമാക്കിയത്.ഏത് അതോറിറ്റിയാണ് നിയമപരമായ ആവശ്യപ്പെടല്‍ നടത്തിയത് എന്നതിനെക്കുറിച്ചോ ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചോ ഇന്‍സ്റ്റഗ്രാം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഈ തടസ്സം ഏതാനും മിനിറ്റുകള്‍ മാത്രമേ നീണ്ടുനിന്നുള്ളൂ. ആദ്യ പോസ്റ്റിന് 12 മിനിറ്റുകള്‍ക്ക് ശേഷം, 5.45ന് അക്കൗണ്ട് പുനഃസ്ഥാപിച്ചതായി ദീപ്‌കെ അറിയിച്ചു. എന്നാല്‍ അക്കൗണ്ടിന് വിലക്ക് വരാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചോ അത് എങ്ങനെ തിരികെ ലഭിച്ചു എന്നതിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിജെപിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന സംസദ് ചലോ മാര്‍ച്ചിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം നടക്കുന്നത്. ജൂലൈ 20ന് ജന്തര്‍ മന്തറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ബാരിക്കേഡുകള്‍ മറികടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജ്ജും പ്രയോഗിച്ചിരുന്നു.

സംഭവത്തില്‍ ഡല്‍ഹി പൊലീസ് 70 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. പേര് വിവരങ്ങള്‍ അറിയാത്തവര്‍ക്കെതിരെ നാല് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, പൊലീസ് നടപടിയെക്കുറിച്ചുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി പൊലീസിനോടും ഡല്‍ഹി ഹൈക്കോടതി മറുപടി തേടി. മാര്‍ച്ചിന്റെ സിസിടിവി ദൃശ്യങ്ങളും മറ്റ് ഡിജിറ്റല്‍ തെളിവുകളും സുരക്ഷിതമായി സൂക്ഷിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights