ആലപ്പുഴയിലെ വെള്ളപ്പൊക്കം: തോട്ടപ്പള്ളി പൊഴിയിൽ ആഴം കൂട്ടിയില്ല,പ്രതിരോധ പ്രവർത്തനങ്ങൾ പാളി; ജലവകുപ്പിന് വീഴ്ച

ആലപ്പുഴ: ജില്ലയില്‍ വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതോടെ. തോട്ടപ്പള്ളി പൊഴിയില്‍ ആഴം കൂട്ടിയില്ല. പൊഴിയിലെ മണല്‍ തിട്ടകള്‍ കൃത്യസമയത്ത് നീക്കിയില്ല. അതുകൊണ്ട് തന്നെ കടലിലേക്കുള്ള നീരൊഴുക്ക് വലിയ തോതില്‍ കുറഞ്ഞതാണ് ആലപ്പുഴയില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയതിന്റെ ഒരു കാരണം.

സെക്കന്റില്‍ 1800 ക്യുബിക് മീറ്റര്‍ ജലം തോട്ടപ്പള്ളി സ്പില്‍വേയിലൂടെ ഒഴുക്കാം. എന്നാല്‍ നിലവില്‍ 600 ക്യു. മീറ്ററില്‍ താഴെയാണ് ഒഴുക്കുന്നത്. സ്പില്‍വേയിലൂടെ ഒഴുക്കേണ്ട വെള്ളത്തിന്റെ മൂന്നില്‍ ഒന്ന് മാത്രമാണ് ഒഴുക്കുന്നത്. 39 ഷട്ടറുകളാണ് ഇതുവരെ തോട്ടപ്പള്ളിയില്‍ തുറന്നത്. ഷട്ടറുകളിലൂടെ 365 മീറ്റര്‍ വീതിയില്‍ വെള്ളം ഒഴുകും. എന്നാല്‍ 365 മീറ്ററിന് ആനുപാതികമായി മണല്‍ നീക്കിയില്ല.മണല്‍ നീക്കാത്തതിനാല്‍ തന്നെ സ്പില്‍വേ ഷട്ടറുകളില്‍ മാലിന്യം അടിഞ്ഞ് ഒഴുക്ക് നിലച്ച സാഹചര്യമാണുള്ളത്. 150 മീറ്റര്‍ മാത്രമാണ് മണല്‍ നീക്കിയത്. മണല്‍ നീക്കേണ്ടിയിരുന്ന ജലവകുപ്പിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.

മഴക്കാലത്തിന് മുമ്പ് തന്നെ തോട്ടപ്പള്ളിയിലെ മണല്‍ നീക്കം ചെയ്യണമെന്ന് 2018ലെ പ്രളയത്തിന് ശേഷം ഹൈക്കോടതി മുഖേന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മഴക്കാലത്തിന് മുമ്പ് മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ചെന്നൈ ഐഐടി റിപ്പോര്‍ട്ടുമുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ഒന്നും പാലിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights