കൊച്ചി: എംഡിഎംഎ വിൽപ്പന നടത്തി വന്ന മൂന്നംഗ സംഘം പൊലീസ് പിടിയിലായി. , പത്തനംതിട്ട മാങ്കോട് സ്വദേശി ശ്രീലക്ഷ്മി എസ് (29), മലപ്പുറം നിലമ്പൂർ പൂക്കോട്ടുമന സ്വദേശി തോമസ് (31), കൊല്ലം പുത്തൂർ മൈലക്കുളം സ്വദേശി ശ്രീത്തു ഷാജി (30) എന്നിവരാണ് പിടിയിലായത്.പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപത്തുള്ള ലോഡ്ജ് മുറി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മയക്കുമരുന്ന് വിൽപ്പന. പാലാരിവട്ടം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോഡ്ജിലെത്തി പരിശോധന നടത്തിയത്.
മുറിയിലെ ടിവിയ്ക്ക് താഴെയുള്ള മേശപ്പുറത്ത് നിന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ഫ്യൂമിങ് ട്യൂബും വിൽപനയ്ക്കായി സൂക്ഷിച്ച 10 ഒഴിവുള്ള സിപ് ലോക്ക് കവറുകളും കണ്ടെത്തി. പ്രധാന പ്രതി തോമസ് എംഡിഎംഎ വാങ്ങാൻ പോയിരിക്കുകയാണെന്നും ഇവർ പൊലീസിനോട് പറഞ്ഞു.തോമസിന്റെ പക്കൽ നിന്നും 4.2397 ഗ്രാം, ശ്രീത്തുവിൽ നിന്ന് 0.4353 ഗ്രാം എംഡിഎംഎ വീതം കണ്ടെടുത്തു.ആകെ 4.675 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ലഹരിവിൽപ്പനയ്ക്ക് ഒത്താശ ചെയ്തു എന്നാണ് ശ്രീലക്ഷ്മിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റമെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.









