തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയ്‌നായ ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ ആയിരത്തിലധികം പേരെ അഴിക്കുള്ളിലാക്കിയതോടെ സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു. ജൂണ്‍ 2ന് ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍ ലഹരി ശൃംഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കുമ്പോള്‍ ജയിലുകളിലെ സ്ഥലപരിമിതി ഇപ്പോള്‍ ആശങ്കയായിരിക്കുകയാണ്.ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ജൂലൈ 23 വരെ തൂഫാനുമായി ബന്ധപ്പെട്ട കേസുകളില്‍ 1,005 പേരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലുകളിലേക്ക് അയച്ചത്. 7,416 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കേരളത്തിലെ ജയിലുകളില്‍ നിലവില്‍ 9,979 തടവുകാരാണുള്ളത്. ലഹരി കേസുകളില്‍ അറസ്റ്റിലായി എത്തുന്നവരെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ അധികൃതര്‍ ബുദ്ധിമുട്ടുകയാണ്.
തിരുവനന്തപുരം മേഖലയിലെ ജയിലുകളിലാണ് പ്രശ്‌നം ഏറ്റവും രൂക്ഷമായിട്ടുള്ളത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 727 പേരെ പാര്‍പ്പിക്കാനുള്ള സ്ഥലത്ത് 1,580 തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. മറ്റ് സെന്‍ട്രല്‍ ജയിലുകളിലും സമാനമായ അവസ്ഥയാണ്. കണ്ണൂര്‍ ജയിലില്‍ 948 പേര്‍ക്ക് പകരം 1,020 തടവുകാരും, തവനൂര്‍ ജയിലില്‍ 568 പേര്‍ക്ക് പകരം 747 തടവുകാരും കഴിയുന്നുണ്ട്. എന്നാല്‍ തിരുവനന്തപുരം മേഖലയിലെ ജയിലുകളെ അപേക്ഷിച്ച് മറ്റുള്ളവയില്‍ സ്ഥിതി അല്പം മെച്ചമാണ്.’സംസ്ഥാനത്തെ മിക്ക ജയിലുകളും തിങ്ങിനിറഞ്ഞ അവസ്ഥയിലാണ്. പ്രതിമാസം നൂറുകണക്കിന് ആളുകളെ എത്തിക്കുമ്പോള്‍ ജയില്‍ നടത്തിപ്പ് ദുഷ്‌കരമായിക്കൊണ്ടിരിക്കുകയാണ്. കാര്യങ്ങള്‍ കൈവിട്ടുപോയി എന്നല്ല, എങ്കിലും ചില പ്രതിസന്ധികളുണ്ട്. പുതിയ ജയിലുകളുടെ നിര്‍മ്മാണമാണ് ഇതിനുള്ള പോംവഴി. താല്‍ക്കാലിക നടപടിയെന്ന നിലയില്‍ തടവുകാരെ ഒഴിവുള്ള ജയിലുകളിലേക്ക് മാറ്റാം. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ല. തടവുകാരുടെ വര്‍ധന നേരിടാന്‍ സ്ഥിരമായ ജയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം’ -ഒരു ജയില്‍ ഉദ്യോഗസ്ഥന്‍ ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
നെട്ടുകാല്‍ത്തരി തുറന്ന ജയില്‍ പരിസരത്ത് പുതിയൊരു സെന്‍ട്രല്‍ ജയില്‍ നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും ഇതിന് സമയമെടുക്കും. തവനൂര്‍ സെന്‍ട്രല്‍ ജയിലിന്റെ നിര്‍മ്മാണത്തിന് മാത്രം 10 വര്‍ഷത്തോളം സമയമെടുത്തിരുന്നു. ജീവനക്കാരുടെ കുറവാണ് ജയിലുകള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി. ജയില്‍ മാനുവല്‍ പ്രകാരം ഓരോ 8 മണിക്കൂറിലും ആറ് തടവുകാര്‍ക്ക് ഒരു ഗാര്‍ഡ് എന്ന അനുപാതത്തില്‍ 3,574 ഗാര്‍ഡുകളെ നിയോഗിക്കേണ്ടതുണ്ട്. എന്നാല്‍ നിലവില്‍ 1,731 ഗാര്‍ഡുകള്‍ മാത്രമാണ് വകുപ്പിലുള്ളത്.









