നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 1050 ആയി, രക്ഷാപ്രവർത്തനം ആറാംദിനം പിന്നിടുന്നു

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 1050 ആയി. 3,916 പേരെ ആണ് നിലവില്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 11,993 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം ഇന്ന് ആറാം ദിനം പിന്നിടുകയാണ്. നിരവധി വിദേശ പൗരന്മാരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നതും ആശങ്കയാണ്.നേപ്പാളില്‍ മഞ്ഞുമല തകര്‍ന്നുണ്ടായ മിന്നല്‍ പ്രളയം കാലാവസ്ഥാ വ്യതിയാനം മൂലം ഹിമാലയന്‍ രാജ്യത്തിനു നേരിടേണ്ടിവരുന്ന വര്‍ധിച്ചുവരുന്ന ഭീഷണികളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്ന് വിദേശകാര്യ മന്ത്രി ശിശിര്‍ ഖനല്‍ പറഞ്ഞു. മഞ്ഞുവെള്ളവും പാറക്കല്ലുകളും അവശിഷ്ടങ്ങളും ചേര്‍ന്ന് സുനാമിക്ക് സമാനമായ തിരമാലയായി കുത്തിയൊലിച്ചെത്തി വന്‍ നാശനഷ്ടങ്ങള്‍ വിതച്ച സംഭവത്തിന് ഒരാഴ്ച പിന്നിടുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്കടുത്ത് മഞ്ഞും പാറയും ഇടിഞ്ഞുവീണതിനെത്തുടര്‍ന്നുണ്ടായ പെട്ടെന്നുള്ള മിന്നല്‍ പ്രളയം ഓഗസ്റ്റ് 26-ന് നേപ്പാളിന്റെ വടക്കന്‍, മധ്യ മേഖലകളിലെ പട്ടണങ്ങളെയും ഗ്രാമങ്ങളെയും തകര്‍ത്തെറിഞ്ഞു. ഹിമാലയന്‍ അതിര്‍ത്തി മേഖലയില്‍ നിന്ന് തെക്കോട്ട് ഒഴുകുന്ന ഭോട്ടെകോശി നദി വെള്ളപ്പൊക്കജലം താഴേക്ക് ഒഴുക്കുകയും, വീടുകള്‍, വാഹനങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവ ഒഴുക്കിക്കളയുകയും ജലവൈദ്യുത പദ്ധതികള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം, ചിത്വാന്‍ ജില്ലയില്‍ 321 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടാതെ നവല്‍പരാസി ഈസ്റ്റില്‍ 216, നവല്‍പരാസി വെസ്റ്റില്‍ 170, നുവകോട്ട് 95, ഗോര്‍ഖ 65, ധാഡിംഗ് 57, റാസുവ 41, തനഹുന്‍ 38 എന്നിങ്ങനെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights