മഹിപാൽപുരില്‍ ബ്രിട്ടിഷ് വനിതയെ ബലാൽസംഗം ചെയ്തു. പ്രതി കൈലാഷ്, ഇയാളുടെ സുഹൃത്ത് വസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് ബ്രിട്ടിഷ് ഹൈക്കമ്മിഷനെ അറിയിച്ചു. പ്രതികളിൽ ഒരാൾ ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു ഹോട്ടലിലേക്കു വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു എന്നാണ് കേസ്.
‘‘കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ വസുന്ധരയിൽ താമസിക്കുന്ന കൈലാഷ് ഇൻസ്റ്റഗ്രാം റീലുകള്‍ ചെയ്യുന്നയാളാണ്. ഇയാൾ കുറച്ചു മാസങ്ങൾക്കു മുൻപ് ലണ്ടൻ സ്വദേശിയായ യുവതിയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചു. മഹാരാഷ്ട്രയിലും ഗോവയിലും സന്ദർശനത്തിനെത്തിയ യുവതി കൈലാഷിനെ ബന്ധപ്പെടുകയും അങ്ങോട്ടേക്കു ക്ഷണിക്കുകയും ചെയ്തു. യാത്ര ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞ കൈലാഷ്, യുവതിയോട് ഡൽഹിയിലേക്കു വരാൻ ആവശ്യപ്പെട്ടു.
തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെത്തിയ യുവതി, മഹിപാൽപുരിലെ ഹോട്ടലിൽ മുറിയെടുത്തു. യുവതിയുടെ ക്ഷണപ്രകാരം കൈലാഷ് തന്റെ സുഹൃത്ത് വസിമിനൊപ്പം ഹോട്ടലിൽ എത്തി. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനും മദ്യപിച്ചതിനും പിന്നാലെ കൈലാഷ് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി ബഹളം വച്ചപ്പോൾ സമാധാനിപ്പിക്കാൻ സുഹൃത്ത് വസിമിനെ മുറിയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.’’ – പൊലീസ് പറഞ്ഞു.
പിറ്റേന്ന് രാവിലെ, വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിലാണ് കൈലാഷ് ജോലി ചെയ്യുന്നത്. ഇയാൾ ഇംഗ്ലിഷ് സംസാരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്നും തന്നോട് ആശയവിനിമയം നടത്താൻ ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ചെന്നും യുവതി പൊലീസിനോടു പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം, പിന്നാലെ ഇന്ത്യയിലെത്തി; ബ്രിട്ടിഷ് യുവതിയെ ഹോട്ടൽ മുറിയിൽ പീഡിപ്പിച്ച് യുവാവ്
