റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സുരാന ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ തെലുങ്ക് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. പരസ്യത്തിനും പ്രമോഷനുമായി കോടികൾ വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സുരാന ഗ്രൂപ്പിൽ നിന്ന് അഞ്ചരക്കോടിയിൽ അധികവും സായ് സൂര്യ ഡവലപ്പേഴ്‌സിൽ നിന്ന് 5.9 കോടിയും മഹേഷ് ബാബു വാങ്ങിയതായാണ് കണ്ടെത്തൽ. ഞായറാഴ്ചയാണ് നടനോട് ചോദ്യം ചെയ്യലിന് ഹാജരാകാണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
100 കോടിയുടെ അനധികൃത പണമിടപാടുകളും 74.5 ലക്ഷം രൂപയുമാണ് സുരാന ഗ്രൂപിന്റെ അനുബന്ധ സ്ഥാപനങ്ങളായ സായ് സൂര്യ ഡവലപ്പേഴ്സിന്റെയും ഭാഗ്യനഗർ പ്രോപർട്ടീസിന്റെയും ഓഫിസുകളിൽ നടത്തിയ റെയ്ഡിൽ ഇ.ഡി കണ്ടെത്തിയത്. ഒരേ ഭൂമി തന്നെ പലർക്കും വിൽക്കുക, തട്ടിപ്പ് സ്കീമുകൾ നടത്തി നിക്ഷേപകരെ പറ്റിക്കുക, കൃത്യമായ കരാറില്ലാതെ പണം കൈപ്പറ്റുക തുടങ്ങി നിരവധി പരാതികൾ ഇവർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.









